Asianet News MalayalamAsianet News Malayalam

കാഴ്ചാപരിമിതരുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ വിദ്യാഭ്യാസം അനിവാര്യമെന്ന് മന്ത്രി വി ശിവൻകുട്ടി

കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് ബ്രെയിൽ വിദ്യാഭ്യാസം

Minister V Sivankutty said education is essential to solve the social backwardness of the visually impaired
Author
First Published Oct 5, 2024, 10:06 PM IST | Last Updated Oct 5, 2024, 10:07 PM IST

തിരുവനന്തപുരം: കാഴ്ച പരിമിതരുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ സാമൂഹിക പിന്നോക്കാവസ്ഥയ്ക്ക് മുഖ്യ കാരണമാകുന്നതായും വിദ്യാഭ്യാസപരമായി മുന്നോട്ടുവന്നെങ്കിൽ മാത്രമേ ജീവിത രീതിയിലും സമൂഹസ്ഥിതിയിലും മാറ്റം വരുത്താൻ സാധിക്കുകയുള്ളൂവെന്നും പൊതുവിദ്യാഭ്യാസ  മന്ത്രി വി ശിവൻകുട്ടി. കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ദീപ്തി-ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ പഠനോപകരണ വിതരണോദ്ഘാടനവും നവചേതന - ചങ്ങാതി പദ്ധതികളുടെ പരീക്ഷാഫല പ്രഖ്യാപനവും തിരുവനന്തപുരം സംസ്ഥാന സാക്ഷരത മിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് ബ്രെയിൽ വിദ്യാഭ്യാസം. ബ്രെയിൻ ലിപിയിൽ വായിക്കാനും എഴുതാനും കഴിയുക എന്നതാണ് ബ്രെയിൻ സാക്ഷരത. കാഴ്ചപരിമിതരുടെ സാമൂഹ്യ പിന്നോക്കാവസ്ഥ വിദ്യാഭാസമില്ലാത്തതിന്റെ കുറവാണെന്ന് മനസിലാക്കിയാണ് സാക്ഷരതാമിഷൻ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന് കാഴ്ചവെല്ലുവിളി നേരിടുന്നവരെ ബ്രെയിൽ ലിപിയിൽ സാക്ഷരരാക്കുന്നതിനായാണ് ദീപ്തിപദ്ധതിക്ക് രൂപം നൽകിയത്. ബ്രെയിൽ സാക്ഷരതയിലെ തുടർവിദ്യാഭ്യാസ പ്രവർത്തനം കേരളത്തിന് അഭിമാനിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ബ്രെയിൽ സാക്ഷരതാ പാഠപുസ്തക നിർമ്മാണ ശില്പശാലയിൽ പങ്കെടുത്ത സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സൺമാരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

അഡ്വ. ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ ബ്രെയിൽ പഠനോപകരണങ്ങൾ പഠിതാക്കൾക്ക് വിതരണം ചെയ്തു. ജില്ലകളിൽ നിന്നും സർവേയിലൂടെ കണ്ടെത്തിയ 2634 കാഴ്ചപരിമിതരിൽ 1514 പേർ ബ്രെയിലി സാക്ഷരതാ പഠനത്തിന് താല്പര്യം അറിയിച്ചിട്ടുള്ളത്. ക്ലാസുകൾ ഒക്ടോബർ അവസാനം ആരംഭിക്കും. ഇതര സംസ്ഥാന തൊഴിലാളികൾക്കായി നടപ്പാക്കുന്ന സാക്ഷരതാപദ്ധതിയായ ചങ്ങാതിയുടെ ഭാഗമായി 2024 ആഗസ്റ്റ് 25ന് നടത്തിയ നാലാംഘട്ട മികവുത്സവത്തിന്റെ (സാക്ഷരതാപരീക്ഷ)ഫലവും പട്ടികജാതികോളനികളിൽ നിരക്ഷരതാനിർമാർജ്ജനം ലക്ഷ്യമിട്ട് ആരംഭിച്ച നവചേതന പദ്ധതിയുടെ നാലാംതരം പരീക്ഷാഫലവും മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 

നാലാംഘട്ടചങ്ങാതി പദ്ധതിയുടെ മികവുത്സവത്തിൽ ആകെ 2503 പേർ പരീക്ഷയെഴുതി. ഇതിൽ 2477 പേർ വിജയിച്ചു ഇവരിൽ 658 സ്ത്രീകളും 1819 പുരുഷൻമാരുമാണ്. നവചേതന നാലാം തരം പദ്ധതിയിൽ 3674പേരാണ് ആകെ പരീക്ഷ എഴുതിയത്. ഇവരിൽ 3606 പേർ വിജയിച്ചു. 2937 പേർ സ്ത്രീകളും 669 പേർ പുരുഷൻമാരുമാണ്.

കേരള സംസ്ഥാന സാക്ഷാമിഷൻ അതോറിറ്റി ഡയറക്ടർ ഒലീന എ ജി, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം, കെ, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ടീച്ചേഴ്‌സ് ഫോറം പ്രസിഡന്റ് സുധീർ എം, സാക്ഷരതാമിഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജെ വിജയമ്മ, സംസ്ഥാന കോ-ഓർഡിനേറ്റർ മാരായ ഡോ. വി വി മാത്യു, ഡോ. മനോജ് സെബാസ്റ്റ്യൻ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ടി വി ശ്രീജൻ എന്നിവർ സംസാരിച്ചു.

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios