Asianet News MalayalamAsianet News Malayalam

ന്യൂനമര്‍ദ്ദപാത്തി: കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ വേഗം; ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശം

നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല

Kerala expects heavy rain for three more days
Author
First Published Jun 26, 2024, 4:29 PM IST

തിരുവനന്തപുരം: മധ്യ കേരള തീരം മുതൽ  മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദപാത്തിയുടെ ഫലമായി കേരളത്തിൽ മഴ അതിശക്തമായി തുടരും.  കേരള തീരത്ത് പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നുണ്ട്. അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 

നാളെ കണ്ണൂര്‍, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റഡാർ ഡാറ്റാ പ്രകാരം കേരള തീരത്ത് കാലവർഷക്കാറ്റ്  മണിക്കൂറിൽ പരമാവധി 45-55  കിലോമീറ്റർ വരെ  വേഗതയിലാണ് വീശുന്നത്. 

ഈ വർഷത്തെ കാലവർഷ സീസണിലെ സംസ്ഥാനത്തെ  ഏറ്റവും കൂടിയ മഴയാണ് ഇന്ന്  രേഖപ്പെടുത്തിയത്,  ശരാശരി 69 .6 മില്ലിമീറ്റർ. കോട്ടയം ജില്ലയിൽ ശരാശരി 103 മില്ലിമീറ്റർ മഴയും  വയനാട്  (95 .8 മില്ലിമീറ്റർ), കണ്ണൂർ (89 .2 മില്ലിമീറ്റർ) കാസർഗോഡ്  (85 ) എറണാകുളം  (80 .1 )മഴയും രേഖപ്പെടുത്തി. കോട്ടയം ജില്ലയിലെ  കിടങ്ങൂരിൽ 199 ല്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24  മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. കോട്ടയം (174) വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഡാം (165 മില്ലിമീറ്റർ) മഴ രേഖപ്പെടുത്തി. കേരളതീരത്തു ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നും നാളെയും കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ല. 

Read more: പെരുമഴ തന്നെ, കാലവർഷം കടുക്കുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കേന്ദ്ര ജല കമ്മീഷൻ  പ്രളയ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട ജില്ലയിലെ മഡമൺ സ്റ്റേഷൻ (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി) എന്നിവിടങ്ങളിൽ  ഇന്ന് ഓറഞ്ച് അലർട്ട് കേന്ദ്ര ജല കമ്മീഷൻ (CWC) പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്റ്റേഷൻ (അച്ചൻകോവിൽ നദി), കോട്ടയം  ജില്ലയിലെ പുല്ലാക്കയർ സ്റ്റേഷൻ (മണിമല നദി) , ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷൻ (തൊടുപുഴ നദി) ഇന്ന് മഞ്ഞ അലർട്ട് കേന്ദ്ര ജല കമ്മീഷൻ (CWC) പ്രഖ്യാപിച്ചു. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

അരുവിക്കര, കല്ലാർകുട്ടി , ലോവർ പെരിയാർ ,പാംബ്ലാ, പെരിങ്ങൽകൂത്ത് എന്നീ ഡാമുകളിൽ നിന്നും മുൻകരുതലിന്റെ ഭാഗമായി നിയന്ത്രിത അളവിൽ ജലം പുറത്തേക്കൊഴുക്കി വിടുന്നുണ്ട്.  മറ്റു ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന - ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററുകളും താലൂക്ക് തല കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.

ആരക്കോണം നാലാം ബറ്റാലിയൻ്റെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ 9 ടീം കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് ഇവരുള്ളത്.

ശക്തമായ മഴയെ തുടർന്ന് നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മലയോരമേഖലകളിൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. ഇത്തരം മേഘലകളിലേക്കുള്ള രാത്രി യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും, ദുരന്ത സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും  മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻ കരുതി മാറിത്താമസിക്കാൻ തയ്യാറാവണം. ബന്ധു വീടുകളിലേക്കോ അധികാരികൾ തയ്യറാക്കിയ ക്യാമ്പുകളിലേക്കോ ഇത്തരം സാഹചര്യത്തിൽ മാറണം. കാലവർഷ കാറ്റിന് 45 -55 കിമീ വേഗതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീണും വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. 

മഴയുടെ സാഹചര്യത്തിൽ  ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ ഒരു ക്യാമ്പ് തുറന്നിട്ടുണ്ട്. വിവിധ കുടുംബങ്ങളിൽ നിന്നായി 36 ആൾക്കാർ ക്യാമ്പിൽ താമസിക്കുന്നുണ്ട്. മഴയെ തുടർന്ന് പല ജില്ലകളിലും വീടുകളുടെ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios