എയർ ഇന്ത്യ എക്സ്പ്രസ് കയ്യൊഴിഞ്ഞു; നമ്പി രാജേഷിന്റെ കുടുംബത്തിന് നീതി തേടി കേന്ദ്രത്തിന് കത്തയച്ച് കെസി
രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ നമ്പി രാജേഷിനെ ശുശ്രൂഷിക്കാൻ ഭാര്യക്ക് വിദേശത്തേക്ക് പോകാൻ എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരം കാരണം സാധിച്ചിരുന്നില്ല. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതാണ് യാത്ര മുടങ്ങാൻ കാരണം. എന്നാൽ ഇതിന് നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യ ഇതുവരെ തയാറായിട്ടില്ല
![KC venugopal writes to Center seeking justice for Nambi Rajesh family KC venugopal writes to Center seeking justice for Nambi Rajesh family](https://static-ai.asianetnews.com/images/01j157g5d1kmaj9c0mrhvt20fv/nambi-rajesh_363x203xt.jpg)
ദില്ലി: പ്രവാസി മലയാളി നമ്പി രാജേഷിന്റെ മരണത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാൻ വ്യോമയാന മന്ത്രിയുടെ ഇടപെടലാവശ്യപ്പെട്ട് കെ സി വേണുഗോപാൽ കത്തയച്ചു. കേന്ദ്രമന്ത്രി റാം മോഹൻ നായിഡുവിനാണ് കത്ത് നൽകിയത്. കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും നഷ്ടപരിഹാരം നൽകാൻ മന്ത്രി ഇടപെടണമെന്നുമാണ് കത്തിലെ ആവശ്യം. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ നമ്പി രാജേഷിനെ ശുശ്രൂഷിക്കാൻ ഭാര്യക്ക് വിദേശത്തേക്ക് പോകാൻ എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരം കാരണം സാധിച്ചിരുന്നില്ല. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതാണ് യാത്ര മുടങ്ങാൻ കാരണം. എന്നാൽ ഇതിന് നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യ ഇതുവരെ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ കെ സി വേണുഗോപാൽ ഇടപ്പെട്ടത്.
ക്യാബിൻ ക്രൂ അംഗങ്ങളുടെ സമരം കാരണം കുടുംബത്തെ ഒരു നോക്ക് കാണാനാകാതെ മസ്കറ്റിൽ പ്രവാസി മരിച്ച സംഭവത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ആകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മസ്കറ്റിൽ മരിച്ച കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിനാണ് എയർലൈൻസ് അധികൃതരുടെ മറുപടി. എയർലൈൻസ് സമരം കാരണം നമ്പി രാജേഷിന്റെ ഭാര്യക്കും അമ്മയ്ക്കും വിദേശത്തേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. നമ്പി രാജേഷിന്‍റെ മരണത്തിന് ഉത്തരവാദിയല്ലെന്ന് കാട്ടിയാണ് വിമാനകമ്പനി കുടുംബത്തിന്‍റെ ആവശ്യം നിരാകരിച്ച് ഇ മെയിലിലൂടെ പ്രതികരിച്ചത്.
ഒമാനിലെ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിനടുത്തെത്താൻ ശ്രമിച്ച ഭാര്യയടക്കമുള്ളവർക്ക് അതിന് സാധിക്കാതിരുന്നത് എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയത്. നഷ്ടപരിഹാരം വേണമെന്ന് കാട്ടി കുടുംബം എയർ ഇന്ത്യ എക്സ്പ്രസിന് മെയിലും അയച്ചിരുന്നു. ഈ മെയിലിനോടാണ് കമ്പനി അധികൃതർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ മെയ് മാസം ഏഴാം തിയതിയായിരുന്നു ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ കരമന സ്വദേശിയായ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങി. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്.
ഗുജറാത്തിലെ ബിൽ ഇതാ...; രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ചാർജ് കേരളത്തിലാണോ? കെഎസ്ഇബി വിശദീകരണം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം