ലോഡ്ജിൽ മുറി ചോദിച്ചെത്തിയ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെ മർദ്ദിച്ചു; മനഃപൂർവ്വം പ്രശ്നമുണ്ടാക്കിയതെന്ന് ഉടമ
മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ ഹോട്ടൽ ഉടമയ്ക്ക് തലയ്കും ചെവിയ്ക്കും പരുക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ പിന്നീട് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി
![group asked for a room in hotel and manhandled the owner when he told there is no room there group asked for a room in hotel and manhandled the owner when he told there is no room there](https://static-ai.asianetnews.com/images/01j1rk14w7zw000f9eba28b388/hotel-owner-beaten_363x203xt.jpg)
ഇടുക്കി ഉടുമ്പൻചോലയിൽ ലോഡ്ജിൽ മുറി ചോദിച്ചെത്തിയ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെ മർദ്ദിച്ചു. പരുക്കേറ്റ ചെമ്മണ്ണാർ കൊച്ചുപുരയ്‌ക്കൽ വാവച്ചനെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ആറു മാസം മുമ്പ് ഇതേ സംഘം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ഇറച്ചി കറിയിൽ കഷ്ണം കുറഞ്ഞെന്ന് ആരോപിച്ച് ബഹളം വച്ചിരുന്നു.
ഞായറാഴ്ച വൈകിട്ടാണ് ഉടുമ്പൻചോല സ്വദേശികളായ മൂവർ സംഘം ഹോട്ടലിൽ എത്തി മുറി ആവശ്യപ്പെട്ടത്. മുറി ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് വാക്ക് തർക്കമായി. ഇതിനിടെയാണ് സംഘം ഉടമയെ മർദ്ദിച്ചത്. ആക്രമണത്തിൽ തലയ്കും ചെവിയ്ക്കും പരുക്കേറ്റ ഹോട്ടൽ ഉടമ വാവച്ചനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലേയ്ക് മാറ്റി. ഇയാളുടെ മൂക്കിന് സാരമായി പരുക്ക് ഏറ്റിട്ടുണ്ട്.
ആറ് മാസം മുൻപ് ഇതേ സംഘം ബീഫ് കറിയിൽ കഷ്ണം കുറഞ്ഞെന്ന് പറഞ്ഞ് ഇതേ ഹോട്ടലിൽ ബഹളം ഉണ്ടാക്കിയിരുന്നു. അന്ന് മുറിയെടുത്ത ഇവർ ഹോട്ടലിൽ താമസിച്ചിരുന്ന മറ്റ് ചിലരുമായി തർക്കവും ഏറ്റുമുട്ടലുമുണ്ടായതോടെ ലോഡ്ജിൽ നിന്ന് ഇറക്കി വിട്ടിരുന്നു. ഈ സംഭവത്തെ തുടർന്നുണ്ടായ വൈരാഗ്യം മൂലമാണ് ഞായറാഴ്ച രാത്രിയിൽ ഹോട്ടലിൽ എത്തി മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ ഉടുമ്പൻചോല പോലിസ് കേസെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം