സഹകരണ ബാങ്കിലെ പണം തിരികെ കിട്ടുന്നില്ലെന്ന പരാതിയുമായി വിമുക്ത ഭടനും ഭാര്യയും ലോകായുക്തയിൽ
ബാങ്കിൽ നിക്ഷേപിച്ച 3,10,000 രൂപ തിരികെ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. നിരന്തരം ആവശ്യപ്പെട്ടിട്ടും പണം നൽകാത്തത് ബാങ്ക് സെക്രട്ടറിയുടെ മനഃപൂർവമായ വീഴ്ചയും ദുർഭരണവും ആണെന്ന് ആരോപിച്ചായിരുന്നു ഇരുവരും ലോകായുക്തയെ സമീപിച്ചത്
തിരുവനന്തപുരം: സഹകരണ ബാങ്കിലെ നിക്ഷേപം ഒരു മാസത്തിനുള്ള തിരികെ കൊടുക്കാൻ ബാങ്ക് സെക്രട്ടറിയോട് ലോകായുക്തയുടെ നിർദേശം. പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സെക്രട്ടറിയോടാണ് ലോകായുക്തയുടെ ഉത്തരവ്. കേസ് ഫയലിൽ സ്വീകരിച്ച ശേഷം നവംബർ 11ന് നേരിട്ട് ഹാജരാവാൻ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
വിമുക്ത ഭടനായ മുഹമ്മദ്, ഭാര്യ ഖദീജ മുഹമ്മദ് എന്നിവരാണ് പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിനെതിരെ ലോകായുക്തയെ സമീപിച്ചത്. ഇവർ ബാങ്കിൽ നിക്ഷേപിച്ച 3,10,000 രൂപ തിരികെ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. നിരന്തരം ആവശ്യപ്പെട്ടിട്ടും പണം നൽകാത്തത് ബാങ്ക് സെക്രട്ടറിയുടെ മനഃപൂർവമായ വീഴ്ചയും ദുർഭരണവും ആണെന്ന് ആരോപിച്ചായിരുന്നു ഇരുവരും ലോകായുക്തയെ സമീപിച്ചത്. ഒരു മാസത്തിനുള്ളിൽ പലിശ സഹിതം പരാതിക്കാരുടെ പണം തിരികെ നൽകണമെന്ന് ലോകായുക്ത ബാങ്ക് സെക്രട്ടറിക്ക് നിർദേശം നൽകി. ലോകായുക്‌ത ജസ്റ്റിസ് എൻ. അനിൽ കുമാർ ആണ് പരാതി പരിഗണിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം