മുഖ്യമന്ത്രിക്ക് പനി, ഇന്നും നിയമസഭയിലെത്തില്ല; അൻവറിന് പ്രതിപക്ഷ നിരയോട് ചേര്‍ന്ന് നാലാം നിരയിൽ ഇരിപ്പിടം
ആരോഗ്യപരമായ കാരണങ്ങളാൽ മുഖ്യമന്ത്രി ഇന്ന് സഭയിലെത്തില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പനിയെ തുടര്‍ന്ന് വിശ്രമം നിര്‍ദേശിച്ചു. അതേസമയം, പിവി അൻവര്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തി.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്ന് സഭയിലെത്താത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. പനിയെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ അടിയന്തര പ്രമേയ ചര്‍ച്ചയിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു ഇന്നലെ വിശദീകരിച്ചത്. മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ വോയ്സ് റസ്റ്റ് നിര്‍ദേശിച്ചിരുന്നുവെന്നും ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചര്‍ച്ചക്കിടെ പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തിരുന്നു.
അതേസമയം, നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചതോടെ പിവി അൻവര്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തി. പ്രതിപക്ഷ നിരയോട് ചേര്‍ന്ന് നാലാം നിരയിലാണ് അൻവറിന് ഇരിപ്പിടം നല്‍കിയിരിക്കുന്നത്. എകെഎം അഷ്റഫ് എംഎല്‍എയോട് അടുത്താണ് ഇരിപ്പിടം. നിയമസഭയിലെത്തിയ അൻവറിനെ മഞ്ഞളാംകുഴി അലി എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തു. നജീബ് കാന്തപുരം, പി ഉബൈദുള്ള എന്നിവര്‍ അൻവറിന് കൈ കൊടുത്തു. കെടി ജലീലിനൊപ്പമാണ് നിയമസഭയുടെ ഒന്നാം നിലവരെ അൻവര്‍ എത്തിയത്. ചുവന്ന ഡിഎംകെയുടെ ഷാള്‍ അണിഞ്ഞും ചുവന്ന തോര്‍ത്ത് കയ്യിലേന്തിയുമാണ് അൻവര്‍ നിയമസഭയിലെത്തിയത്.
മുഖ്യമന്ത്രിയുടെ വിദേശയാത്ര ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ; വേണ്ടിവന്നാൽ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് അൻവർ
പാലക്കാട് സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം; റെയില്‍വെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു