''ആർഎസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചപ്പോൾ പ്രണബ് മുഖർജി പറഞ്ഞത് ഇക്കാര്യം''; വെളിപ്പെടുത്തി മകൾ
വിട്ടുവീഴ്ച്ച ചെയ്യാത്ത മനോഭാവം കാരണമാണ് രാജീവ് ഗാന്ധി മന്ത്രിസഭയിൽ ഇടം ലഭിക്കാതെ പോയതെന്ന് പ്രണബ് മുഖർജിക്ക് തോന്നിയതെന്നും ശർമിഷ്ട പറഞ്ഞു.
ദില്ലി: ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചപ്പോൾ കോൺഗ്രസ് നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജിയുടെ പ്രതികരണം എന്തായിരുവെന്ന് വെളിപ്പെടുത്തി മകൾ ശർമിഷ്ട മുഖർജി. ശർമിഷ്ടയുടെ പുസ്തകത്തെക്കുറിച്ച് മുൻ ഉദ്യോഗസ്ഥൻ പവൻ കെ വർമ്മയുമായുള്ള സംഭാഷണത്തിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാൻ പിതാവ് തീരുമാനിച്ചപ്പോൾ താൻ ശക്തമായി എതിർത്തെന്നും അവർ പറഞ്ഞു.
ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാനുള്ള ബാബയുടെ തീരുമാനത്തെച്ചൊല്ലി മൂന്നുനാലു ദിവസം ഞാൻ അദ്ദേഹവുമായി വഴക്കിട്ടു. ഒന്നിനും നിയമപരമായ സാധുത നൽകുന്നത് ഞാനല്ല, രാജ്യമാണ്. ജനാധിപത്യമെന്നാൽ സംവാദമാണെന്ന് അദ്ദേഹത്തിന് തോന്നി. ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുക്കുന്നത് പ്രതിപക്ഷവുമായുള്ള സംവാദമായിട്ടാണ് അദ്ദേഹത്തിന് തോന്നിയതെന്നും ശർമിഷ്ട പറഞ്ഞു.
വിട്ടുവീഴ്ച്ച ചെയ്യാത്ത മനോഭാവം കാരണമാണ് രാജീവ് ഗാന്ധി മന്ത്രിസഭയിൽ ഇടം ലഭിക്കാതെ പോയതെന്ന് പ്രണബ് മുഖർജിക്ക് തോന്നിയതെന്നും ശർമിഷ്ട പറഞ്ഞു. പ്രണബ് മൈ ഫാദർ: എ ഡോട്ടർ റിമെമ്പേഴ്‌സ് എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു അവരുടെ വെളിപ്പെടുത്തൽ. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടൊപ്പമുള്ള തന്റെ രാഷ്ട്രീയ ജീവിതത്തെ 'സുവർണ്ണ കാലഘട്ടം' എന്നായിരുന്നു അച്ഛൻ വിശേഷിപ്പിച്ചത്.
2013 സെപ്റ്റംബറിൽ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഓർഡിനൻസിന്റെ പകർപ്പ് വലിച്ചുകീറിയ ഓർഡിനൻസിനെ തന്റെ പിതാവ് പോലും എതിർത്തിരുന്നു. എന്നാൽ ഇത് പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാണ് തനിക്ക് തോന്നിയെന്നും ശർമിഷ്ട പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രപതി എന്ന നിലയിൽ തന്റെ പിതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു ടീമായാണ് പ്രവർത്തിച്ചതെന്നും അവർ പറഞ്ഞു.