തമിഴ്‌നാട്ടിൽ എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും എതിരായ കേസുകളുടെ ചുമതല ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന് തിരിച്ചുനൽകി
ജസ്റ്റിസ് ആനന്ദ് വെങ്കിടേശിനെ പോലുള്ള ജഡ്ജിമാരെ ലഭിച്ചതിന് ദൈവത്തിനു നന്ദി പറയുന്നു എന്നായിരുന്നു സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രശംസ
ചെന്നൈ: തമിഴ്‌നാട്ടിലെ എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും എതിരായ കേസുകളുടെ ചുമതല ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന് തിരിച്ചുനൽകി. ജനപ്രതിനിധികൾക്കെതിരായ കേസുകൾ സ്വമേധയാ എടുത്തതിന് പിന്നാലെ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിനെ ഹൈക്കോടതിയുടെ മധുര ബെഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. പിന്നീട് സുപ്രീം കോടതി ഇദ്ദേഹത്തിന്റെ നടപടികളെ പ്രശംസിച്ചിരുന്നു.
ഇതോടെ ജസ്റ്റിസ് ഇനി തിരികെ ചെന്നൈ ബെഞ്ചിലേക്ക് എത്തും. മന്ത്രിമാർക്കെതിരായ പുനഃപരിശോധന കേസുകൾ ഇദ്ദേഹത്തിന് വീണ്ടും പരിഗണിക്കാൻ അവസരവും ലഭിക്കും. ജനുവരി രണ്ടിന് പുതിയ ക്രമീകരണം നിലവിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് ആനന്ദ് വെങ്കിടേശിനെ പോലുള്ള ജഡ്ജിമാരെ ലഭിച്ചതിന് ദൈവത്തിനു നന്ദി പറയുന്നു എന്നായിരുന്നു സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രശംസ.
സംസ്ഥാനം ഭരിക്കുന്ന ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കെതിരായ റിവിഷൻ കേസുകളിൽ ഇദ്ദേഹം സ്വമേധയാ നടപടികൾ ആരംഭിച്ചിരുന്നു. പിന്നാലെ എഐഎഡിഎംകെ നേതാവ് ഒ പനീർസെൽവത്തിന് എതിരെയും പുനഃപരിശോധന തുടങ്ങി. ഇതിന് പിന്നാലെ ജസ്റ്റിസ് ആനന്ദിനെ മധുരയിലേക്ക് മാറ്റിയ നടപടി സംസ്ഥാനത്ത് വലിയ തോതിൽ ചർച്ചയായിരുന്നു.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്