മോദിക്ക് ഗുരുവായൂരിൽ ഉണ്ണിക്കണ്ണന്റെ പെയിന്റിങ് സമ്മാനിച്ച് മലയാളി യുവതി, ഭക്തിയുടെ അടയാളമെന്ന് മോദി
വളരെ ചെറുപ്പം മുതലേ കൃഷ്ണന്റെ ആരാധികയാണ് ജസ്ന. ചെറുപ്പത്തിൽ ഉമ്മ തന്നെ കണ്ണനെന്നാണ് വിളിച്ചിരുന്നതെന്ന് ജസ്ന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കൊച്ചി: ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭഗവാൻ ശ്രീകൃഷ്ണന്റെ പെയിന്റിങ് സമ്മാനിച്ച് മലയാളി യുവതി. കൊയിലാണ്ടി സ്വദേശി ജസ്ന സലിമാണ് മോദിക്ക് താൻ വരച്ച ഉണ്ണിക്കണ്ണന്റെ പെയിന്റിങ് സമ്മാനമായി നൽകിയത്. സമ്മാനം ലഭിച്ചതിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു. ഗുരുവായൂർ സന്ദർശനത്തിനിടെ ജസ്ന സലിം എനിക്ക് കൃഷ്ണ ഭഗവാന്റെ പെയിന്റ് സമ്മാനിച്ചു.
'അടിയുറച്ച കൃഷ്ണഭക്തിയുടെ തെളിവാണ് അവരുടെ യാത്ര'- മോദി എക്സിൽ കുറിച്ചു. ശ്രീകൃഷ്ണന്റെ കടുത്ത ആരാധികയാണ് കൊയിലാണ്ടി സ്വദേശിയായ ജസ്ന സലിം. ഇതുവരെ കൃഷ്ണന്റെ 500ഓളം ചിത്രങ്ങൾ വരച്ചു. നിരവധി ചിത്രങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിനാണ് നൽകിയത്. വളരെ ചെറുപ്പം മുതലേ കൃഷ്ണന്റെ ആരാധികയാണ് ജസ്ന. ചെറുപ്പത്തിൽ ഉമ്മ തന്നെ കണ്ണനെന്നാണ് വിളിച്ചിരുന്നതെന്ന് ജസ്ന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പിന്നീട് സഹോദരങ്ങളും അങ്ങനെ വിളിച്ചു. ഭർത്താവും തന്നെ അങ്ങനെയാണ് വിളിക്കുന്നതെന്നും ജസ്ന പറയുന്നു.
24ാം വയസ്സിലാണ് ആദ്യമായി കൃഷ്ണന്റെ ചിത്രം വരക്കുന്നത്. അതും ന്യൂസ് പേപ്പറിൽ. അതുവരെ ചിത്രം വരച്ചിട്ടുണ്ടായിരുന്നില്ല. പിന്നീട് നിരവധി ചിത്രങ്ങൾ വരച്ചു. ഭർത്താവും കുടുംബവും തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും ജസ്ന പറഞ്ഞു.