'പഴനി പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളികയെന്ന് പരാമര്‍ശം': തമിഴ് സംവിധായകനെ അറസ്റ്റ് ചെയ്ത് പൊലീസ്
ചൊവ്വാഴ്ച രാവിലെ ചെന്നൈയിൽ വെച്ച് അറസ്റ്റ് ചെയ്ത ഇയാളെ ട്രിച്ചിയിലേക്ക് കൊണ്ടുവരുമെന്ന് ട്രിച്ചി ജില്ലാ എസ്പി വരുൺ കുമാർ അറിയിച്ചു.
ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ ജി അറസ്റ്റില്‍. പഴനി ക്ഷേത്രത്തിലെ പ്രസാദമാ 'പഞ്ചാമൃതം' സംബന്ധിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് മോഹന്‍ ജിയെ ചൊവ്വാഴ്ച ട്രിച്ചി ജില്ലാ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ ചെന്നൈയിൽ വെച്ച് അറസ്റ്റ് ചെയ്ത ഇയാളെ ട്രിച്ചിയിലേക്ക് കൊണ്ടുവരുമെന്ന് ട്രിച്ചി ജില്ലാ എസ്പി വരുൺ കുമാർ അറിയിച്ചു. തമിഴ് ചലച്ചിത്ര സംവിധായകനെ മുൻകൂർ അറിയിപ്പ് കൂടാതെ അറസ്റ്റ് ചെയ്തതായി ചെന്നൈയിലെ ബിജെപി അധ്യക്ഷൻ അശ്വത്ഥാമൻ അല്ലിമുത്തു എക്‌സിൽ അവകാശപ്പെട്ടു.
എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും എന്ത് കാരണത്താലാണ് അറസ്റ്റ് ചെയ്തതെന്നും എവിടെയാണ് തടവിലാക്കിയതെന്നും അദ്ദേഹത്തിന്‍റെ കുടുംബത്തെ അറിയിച്ചിട്ടില്ലെന്നും അല്ലിമുത്തു പറഞ്ഞു. 'പഴയ വണ്ണാരപ്പേട്ടൈ', 'താണ്ഡവം', 'ദ്രൗപതി' തുടങ്ങി നിരവധി തമിഴ് ചലച്ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍ ജി.
അടുത്തിടെ പഴനിയിലെ പഞ്ചാമൃതം സംബന്ധിച്ച് ഇദ്ദേഹം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.
തിരുമല തിരുപ്പതിയിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡൂകളില്‍ മൃഗ കൊഴുപ്പ് കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ മോഹന്‍ജി തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രമായ പഴനി മുരുകന്‍ ക്ഷേത്രത്തിലെ പ്രസാദമായ 'പഞ്ചാമൃതത്തില്‍' ഗര്ഭനിരോധന ഗുളികകൾ കലർത്തിയെന്ന അഭ്യൂഹങ്ങൾ താൻ കേട്ടിട്ടുണ്ടെന്നും ആരോപിച്ചിരുന്നു.
ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിവിധ സംഘടനകള്‍ അടക്കം ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇത്തരം ഒരു സംഘടന ട്രിച്ചി പൊലീസിന് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് എന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളില്‍ ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിലെ ലഡുവില്‍ മൃഗ കൊഴുപ്പ് ഉണ്ടെന്ന ലാബ് റിപ്പോര്‍ട്ടിന് പിന്നാലെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ പരിഹാര ക്രിയ അടക്കം നടന്നിരുന്നു.
സല്‍മാന്‍ 'സിങ്കം എഗെയ്നില്‍' ക്യാമിയോ കളിക്ക് ഇല്ല, പക്ഷെ മറ്റൊരു പടത്തില്‍ സര്‍പ്രൈസായി എത്തും !
തുംബാട് 2 സംവിധാനം ചെയ്യാന്‍ താനില്ലെന്ന് റാഹി അനിൽ ബാർവെ; അണിയറക്കാര്‍ക്ക് ആശംസകളും