'എങ്ങനെ പുറത്തിറങ്ങി നടക്കുമെന്ന് ഭയന്നു', ഒടുവില്‍ ആ തീരുമാനമെടുത്തുവെന്നും അഞ്‍ജു ജോസഫ്
'എനിക്ക് വല്ലാത്ത പേടി ഉണ്ടായിരുന്നു. സാമൂഹ്യപരമായി എങ്ങനെ ഇത് ബാധിക്കും. എങ്ങനെ ഞാൻ പുറത്തിറങ്ങി നടക്കും. എന്റെ മാതാപിതാക്കള്‍ എങ്ങനെ പുറത്തിറങ്ങുമെന്നൊക്കെ തനിക്ക് പേടിയുണ്ടായിരുന്നു'.
ഐഡിയ സ്റ്റാര്‍ സിംഗറില്‍ തിളങ്ങി താരമായ ഗായികയാണ് അഞ്‍ജു ജോസഫ്. ഡോക്ടര്‍ ലൗ, അലമാര തുടങ്ങിയ സിനിമകളില്‍ പിന്നണി പാടിയ അഞ്‍ജു ജോസഫ് അവതാരകയെന്ന നിലയിലും ശ്രദ്ധയാകര്‍ഷിച്ചു. ഇപ്പോഴിതാ ജീവിതത്തിലെ കടുപ്പമേറിയ ചില സന്ദര്‍ഭങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അഞ്‍ജു ജോസഫ്. 'ഐ ആം ധന്യാ വര്‍മ' ഷോയില്‍ ആണ് ഗായിക അഞ്‍ജു ജോസഫ് താൻ ഡിവോഴ്‍സ് നേടിയതിനെ കുറിച്ച് തുറന്നു പറയുന്നത്.
ഗായിക അഞ്‍ജു ജോസഫിന്റെ വാക്കുകള്‍
കുറച്ച് കടുപ്പമേറിയതാണ് എന്തായാലും ഇത്. ഒരു പ്ലാറ്റ്ഫോമില്‍ വന്നിട്ട് ഇങ്ങനെ പറയുമെന്ന് ഞാൻ വിചാരിച്ചതല്ല. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഒരു പോയന്റ് ഇതില്‍ നിന്ന് എടുത്തിട്ട് അവര്‍ക്ക് സന്തോഷമുണ്ടാകുമെങ്കില്‍ അതിനാണ് ഞാൻ പറയുന്നത്. ഒട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് കാര്യങ്ങള്‍ പോയിട്ടുണ്ട് അതിനകത്തൂടെ. ഏത് ബന്ധം അവസാനിപ്പിക്കുന്നതും വേദനാജനകമാണ്. മാതാപിതാക്കളാകട്ടേ, സുഹൃത്തുക്കളാകട്ടേ, പങ്കാളികളാകട്ടേ എന്തായാലും അവസാനിപ്പിക്കുമ്പോള്‍ വേദനിക്കും. വേര്‍പിരിയല്‍ എളുപ്പമാണെന്ന് ചിലര്‍ പറയാറുണ്ട്. അത് പക്ഷേ തെറ്റായ ധാരണയാണ്. ഒരുമിച്ച് ജീവിക്കുന്നതാണ് പാട് എന്ന് പറയുന്ന ചിലരുണ്ട്. പക്ഷേ അത്തരമൊരു അവസ്ഥയിലൂടെപോയ ഒരാളും പറയില്ല അങ്ങനെ. ഒരാളെയല്ല ബാധിക്കുന്നത്. നമ്മളെയും പങ്കാളിയെയും എല്ലാം ബാധിക്കാം. പക്ഷേ നിങ്ങള്‍ക്ക് സന്തോഷം തരുന്നത് അവസാനിപ്പിക്കുന്നതാണെങ്കില്‍ അങ്ങനെ ചെയ്യൂ. ഡിവേഴ്‍സിനുശേഷവും ഒരു ജീവിതം ഉണ്ട്.
നമ്മള്‍ ഒരാളെ സ്‍നേഹിക്കുമ്പോള്‍ ഭയങ്കരമായിട്ടായിരിക്കും. അപ്പുറത്തുള്ളയാളും അങ്ങനെ തന്നെ ആയിരിക്കും. ഇനി അവരില്ലാത്തെ നമുക്ക് ജീവിക്കാൻ കഴിയത്തില്ല എന്നായിരിക്കും ആലോചിക്കുക. നമുക്ക് പേടിയുള്ള കാര്യം സ്‍നേഹിക്കുന്നയാള്‍ തന്നെ ഇട്ടിട്ടു പോകുമോ എന്നുള്ളതായിരിക്കും. ഞാൻ എന്റെ ഡിവേഴ്‍സിനെ കുറിച്ച് പറയാൻ കാരണം നിങ്ങള്‍ സന്തോഷവാനോ സന്തോഷവതിയോ അല്ലെങ്കില്‍ അതില്‍ നിന്ന് ഇറങ്ങുക എന്നതിനാണ്. അതില്‍ നില്‍ക്കാൻ തയ്യാറാണെങ്കിലും ഒകെ. എന്നെ എനിക്ക് ഇഷ്‍ടമേ അല്ലായിരുന്നുവെന്നാണ് താൻ ഇതില്‍ നിന്ന് പഠിച്ചത്. ഞാൻ മറ്റുള്ളവര്‍ക്ക് വേണ്ടിയായിരുന്നു ജീവിച്ചിരുന്നത്.ഞാൻ കണ്ടുപിടിച്ച ബന്ധമായിരുന്നു അത്. എങ്ങനെയെങ്കിലും വര്‍ക്കൗട്ട് ചെയ്യണമെന്ന സമ്മര്‍ദ്ദമുണ്ടായിരുന്നു. രണ്ടാമത് ഡിവോഴ്‍സെന്ന വാക്കിനോട് പേടിയും. എനിക്ക് വല്ലാത്ത പേടി ഉണ്ടായിരുന്നു. സാമൂഹ്യപരമായി എങ്ങനെ ഇത് ബാധിക്കും. എങ്ങനെ ഞാൻ പുറത്തിറങ്ങി നടക്കും. എന്റെ മാതാപിതാക്കള്‍ എങ്ങനെ പുറത്തിറങ്ങും, എന്നെ അറിയാവുന്ന ആള്‍ക്കാര്‍ വേറെയായിട്ട് കാണുമോ എന്നൊക്കെ ശരിക്കും ഞാൻ ഭയന്നു. നമുക്ക് വേണ്ട ആള്‍ക്കാരൊക്കെ അതുപോലെ മാത്രമേ കാണൂ. ഒന്നും മാറില്ല എന്ന് ഡിവോഴ്‍സിന് ശേഷം ഞാൻ മനസിലാക്കി. പുറത്തുനിന്ന് പലതും കേള്‍ക്കുകയൊക്കെ ഉണ്ടാകും. അവഗണിക്കുക. ഞാൻ ജീവിക്കാനുള്ളത് ഞാൻ ജീവിക്കും. ആ ഘട്ടത്തില്‍ എത്തുന്നതും ഇങ്ങനത്തെ സാഹചര്യങ്ങളിലൂടെ ആയിരിക്കും.
Read More: മകൻ ഇസഹാക്കിനെ പകര്‍ത്തുന്ന മോഹൻലാലിന്റെ വീഡിയോയുമായി ചാക്കോച്ചൻ
'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്