'ദൃശ്യം ക്ലൈമാക്സ് തോന്നിയത് ഇങ്ങനെ', സംവിധായകൻ ജീത്തു ജോസഫിന്റെ വെളിപ്പെടുത്തല്‍
ദൃശ്യം ക്ലൈമാക്സ് തോന്നിയപ്പോള്‍ സംഭവിച്ചതിനെ കുറിച്ച് ജീത്തു ജോസഫ്.
മലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് ദൃശ്യം. ആദ്യമായി മലയാളത്തില്‍ 50 കോടി ക്ലബിലെത്തുന്നതും ദൃശ്യമാണ്. ദൃശ്യത്തിന്റെ ക്ലൈമാക്സും വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കൈമാക്സ് മനസിലേക്ക് എത്തിയ നിമിഷത്തെ കുറിച്ച് ജീത്തു ജോസഫ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
വരുണിനെ കുഴിച്ചിട്ടിരിക്കുന്നതായി എഴുതിയ സ്ഥലത്തില്‍ ആദ്യം സംതൃപ്‍തനായിരുന്നില്ല എന്ന് ജീത്തു ജോസഫ് വ്യക്തമാക്കുകയായിരുന്നു. എറണാകുളത്ത് ഞാൻ ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗെയിം ഞാനും പാര്‍ട്‍ണറും തോറ്റുകൊണ്ടിരിക്കുകയായിരുന്നു. വലിയ സ്‍കോര്‍ വ്യത്യാസമുണ്ടായിരുന്നു.
കളിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് പെട്ടെന്ന് തോന്നി ഇത് ഒരു പൊലീസ് സ്റ്റേഷന്റെ അടിയിലായിരുന്നു എങ്കില്‍ അടിപൊളിയായിരുന്നേനെ എന്ന്. അതിന്റെ സാധ്യത മനസിലായപ്പോള്‍ പെട്ടെന്ന് തനിക്ക് അഡ്രിനാലിൻ റഷുണ്ടായി. മത്സരം ഞങ്ങള്‍ ജയിച്ചു. വലിയൊരു ഊര്‍ജമായി. ആശയം തോന്നിയപ്പോള്‍ ആവേശഭരിതനായി. മത്സരം കഴിഞ്ഞുടൻ എഴുതി. തിരക്കഥയില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് പൊലീസ് സ്റ്റേഷൻ നിര്‍മാണമൊക്കെ മോഹൻലാല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്നും സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കുന്നു.
ദൃശ്യം 2013ലാണ് മോഹൻലാല്‍ നായകനായ ചിത്രമായി മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ദിഖ്, നീരജ് മാധവ്, ഇര്‍ഷാദ് തുടങ്ങിയവരും വേഷമിട്ട് പ്രദര്‍ശനത്തിനെത്തുന്നത്. സംവിധായകൻ ജീത്തു ജോസഫിന്റെ ചിത്രത്തില്‍ ആദ്യമായിട്ടായിരുന്നു മോഹൻലാല്‍ നായകനായത്. ദൃശ്യം വമ്പൻ ഹിറ്റാകുകയും രണ്ടാം ഭാഗവും പിന്നീട് മോഹൻലാല്‍ നായകനായി ജീത്തു ജോസഫിന്റെ തന്നെ സംവിധാനത്തില്‍ എത്തുകയും ചെയ്‍തു. ദൃശ്യം 2ഉം വൻ ഹിറ്റായിരുന്നു. ആന്റണി പെരുമ്പാവൂരായിരുന്നു ദൃശ്യം നിര്‍മിച്ചത്. സുജിത് വാസുദേവനാണ് ഛായാഗ്രാഹണം. വിനു തോമസും അനില് ജോണ്‍സണുമായിരുന്നു സംഗീതം നിര്‍വഹിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക