'മലയാള മേൽവിലാസം ലോക സിനിമയ്ക്ക് മുകളിൽ നാട്ടിയെ പറ്റു, ഇതൊരു പോരാട്ടമാണ്, കലയുടെ പോരാട്ടം'
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്.
'മലൈക്കോട്ടൈ വാലിബനെ' കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. വാലിബന്റെ ചരിത്ര ഏടുകൾ ഇനിയും തുറക്കാനുണ്ടെന്നും തിയറ്ററിൽ കയറി ജനങ്ങൾ ഇന്ധനം നിറക്കുന്തോറും അത് ഞങ്ങളുടെ യാത്രക്ക് വലിയ ഊർജ്ജമാവുമെന്നും പേരടി പറയുന്നു. സിനിമ കാണാൻ തിയറ്ററിലേക്ക് പോകണമെന്നും തങ്ങളോടൊപ്പം നിൽക്കണമെന്നും ഹരീഷ് പേരടി ആവശ്യപ്പെട്ടു.
"വാലിബ ചരിതത്തിന്റെ ഏടുകൾ ഇനിയും തുറക്കാനുണ്ട്...പൊയ്കളും നിജങ്ങളും നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ ആദ്യഭാഗം കണ്ടേ പറ്റു...ലച്ചിയത്തെ നിറവേറ്റാൻ ഞങ്ങൾക്ക് യാത്ര തുടർന്നേപറ്റു...തിയറ്ററിൽ കയറി നിങ്ങൾ ഇന്ധനം നിറക്കുതോറും അത് ഞങ്ങളുടെ യാത്രക്ക് വലിയ ഊർജ്ജമാവും...മലയാളത്തിന്റെ മേൽവിലാസം ലോക സിനിമയെന്ന ആ മലക്ക് മുകളിൽ നാട്ടിയെപറ്റു...ഇത് ഒരു സിനിമകാണൽ മാത്രമല്ല..ഒരു പോരാട്ടമാണ്...കലയുടെ പോരാട്ടം..വാലിബ ചരിതം ഒന്നാംഭാഗം കാണാൻ തിയറ്റിലേക്ക് പോവുക...കൂടെ നിൽക്കുക...സ്നേഹം തരിക...", എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. മോഹൻലാൽ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ലിജോയും മോഹൻലാലും ആദ്യമായി ഒന്നിച്ചത് കൊണ്ട് തന്നെ വൻ ഹൈപ്പും ആകാംക്ഷയും ചിത്രത്തിന് ലഭിച്ചിരുന്നു. എന്നാൽ റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാലിന് ഒപ്പം സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
'മഞ്ഞുമ്മൽ ബോയ്സി'ന്റെ കൊടൈക്കനാൽ യാത്ര, അതൊരു വല്ലാത്ത എക്സ്പീരിയൻസ് ആകുമോ ? അപ്ഡേറ്റ്
അതേസമയം, ബറോസ് ആണ് മോഹന്‍ലാലിന്‍റേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന സിനിമ മാര്‍ച്ചില്‍ തിയറ്ററുകളില്‍ എത്തും. വൃക്ഷഭ, റമ്പാന്‍, എമ്പുരാന്‍, റാം, തുടങ്ങിയവയാണ് അണിയറയില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..