സാന്‍റ്നര്‍ക്ക് ഏഴ് വിക്കറ്റ്! ഇന്ത്യക്കെതിരെ പൂനെ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് സമ്പൂര്‍ണാധിപത്യം

ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. സാന്റ്‌നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഗില്‍.

new zealand in front foot against india in pune test

പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 103 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. പൂനെയില്‍ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 259നെതിരെ ഇന്ത്യ 156ന് എല്ലാവരും പുറത്താവുകയായിരുന്നു. ഏഴ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്. 38 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 30 റണ്‍സ് വീതം നേടിയ ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്ന ഇന്ത്യന്‍ താരങ്ങള്‍. നേരത്തെ, ഏഴ് വിക്കറ്റ് നേടിയിരുന്ന വാഷിംഗ്ടണ്‍ സുന്ദറാണ് ന്യൂസിലന്‍ഡിനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയിരുന്നത്.

രോഹിത് ശര്‍മയ്ക്ക് (0) പുറമെ വിരാട് കോലിയും (1) ഇന്ന് നിരാശപ്പെടുത്തി. ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. സാന്റ്‌നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഗില്‍. തുടര്‍ന്ന് ക്രീസിലെത്തിയത് കോലി. ഒമ്പത്് പന്തുകള്‍ മാത്രം നേരിട്ട കോലിയെ സാന്റ്‌നര്‍ ബൗള്‍ഡാക്കുകയായിരുന്നു. വലിയ പ്രതീക്ഷയോടെ ക്രീസിലെത്തിയ കോലി, അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായത്. അതും താഴ്ന്നിറങ്ങിയ ഒരു ഫുള്‍ടോസ് പന്തില്‍. ആത്മവിശ്വാസത്തോടെ തുടങ്ങിയ യശസ്വി ജയ്‌സ്വാളിനും (30) അധികനേരം മുന്നോട്ട് പോവാന്‍ സാധിച്ചില്ല. ഗ്ലെന്‍ ഫിലിപ്‌സിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കുകയാിരുന്നു താരം. 

'ഇത്ര നേരത്തെ ഇതൊന്നും വേണ്ട'! വാഷിംഗ്ടണ്‍ സുന്ദറിനെ അശ്വിനുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് മഞ്ജരേക്കര്‍

പരമ്പരയില്‍ മികച്ച ഫോമില്‍ കളിച്ചിരുന്ന റിഷഭ് പന്ത് (18) ആവട്ടെ, ഫിലിപ്‌സിന്റെ പന്തില്‍ ബൗള്‍ഡായി. സര്‍ഫറാസ് ഖാന്‍ (11) സാന്റ്‌നറുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് മടങ്ങുന്നത്. ആര്‍ അശ്വിന് അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. സാന്റ്‌നറുടെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ജഡേജ - വാഷിംഗ്ടണ്‍ സഖ്യം ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ കാത്തു. പിന്നാലെ ലഞ്ചിന് പിരിഞ്ഞു. രണ്ടാം സെഷനില്‍ ജഡേജ ആക്രമിച്ച് കളിച്ചു. ഇതുതന്നെയാണ് സ്‌കോര്‍ 150 കടത്തിയത്. എന്നാല്‍ അധികനേരം മൂന്നോട്ട് പോവാന്‍ സാധിച്ചില്ല. സാന്റ്‌നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആകാശ് ദീപ് (6), ജസ്പ്രിത് ബുമ്ര (0) വന്നത് പോലെ മടങ്ങി. സുന്ദര്‍ (18) പുറത്താവാതെ നിന്നു. രോഹിത് ശര്‍മയെ (0) ഇന്നലെ ടിം സൗത്തി ബൗള്‍ഡാക്കിയിരുന്നു.

നേരത്തെ, മൂന്നിന് 197 എന്ന ശക്തമായ നിലയില്‍ നിന്നാണ് ന്യൂസിലന്‍ഡ് 259 റണ്‍സിന് ഓള്‍ ഔട്ടായത്. 76 റണ്‍സെടുത്ത ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. രചിന്‍ രവീന്ദ്ര 65 റണ്‍സെടുത്തു. വാഷിംഗ്ടണ്‍ സുന്ദറിന് പുറമെ ആര്‍ അശ്വിന്‍ മൂന്ന് വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios