പൂനെ ടെസ്റ്റില്‍ തോല്‍വി മുന്നില്‍ക്കണ്ട് ഇന്ത്യ, ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്; തോറ്റാല്‍ പരമ്പര നഷ്ടം

അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലന്‍ഡിനിപ്പോള്‍ 301 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.

India vs New Zealand, 2nd Test, Day 2: Stumps - New Zealand lead by 301 runs

പൂനെ: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിന് പിന്നാലെ പൂനെ ടെസ്റ്റിലും തോല്‍വി മുന്നില്‍ക്കണ്ട് ഇന്ത്യ. ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 259 റണ്‍സിന് മറുപടിയായി 156 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യ 153 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിരുന്നു. രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയിലാണ്. 30 റണ്‍സോടെ ടോം ബ്ലണ്ടലും ഒമ്പതു റണ്ണുമായി ഗ്ലെന്‍ ഫിലിപ്സും ക്രീസില്‍. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലന്‍ഡിനിപ്പോള്‍ 301 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന പിച്ചില്‍ 300ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുക ഇന്ത്യക്ക് വലിയ വെല്ലുവിളിയാകും.

153 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയതിന് പിന്നാലെ രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡിനെ എളുപ്പം പുറത്താക്കാമെന്ന ഇന്ത്യൻ സ്വപ്നങ്ങള്‍ തകര്‍ത്തത് ക്യാപ്റ്റന്‍ ടോം ലാഥമിന്‍റെ ചെറുത്തുനില്‍പ്പാണ്. 86 റണ്‍സെടുത്ത ലാഥം ആണ് കിവീസ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ഓപ്പണിംഗ് വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെ-ലാഥം സഖ്യം 36 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. 17 റണ്‍സെുത്ത കോണ്‍വെയെ വാഷിംഗ്ടണ്‍ സുന്ദറാണ് മടക്കിയത്.

ടീമില്‍ തുടരുന്നത് ക്യാപ്റ്റനായതുകൊണ്ട് മാത്രം, രോഹിത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍

പിന്നാലെ വില്‍ യങിനെ(23) കൂട്ടുപിടിച്ച്  ലാഥം കിവീസ് ലീഡ് ഉയര്‍ത്തി. യങിനെ അശ്വിന്‍ മടക്കിയതിന് പിന്നാലെ രചിന്‍ രവീന്ദ്രയെ(9) സുന്ദര്‍ വീഴ്ത്തിയതോടെ കീവിസ് തകരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഡാരില്‍ മിച്ചലിനെയും(18), ടോം ബ്ലണ്ടലിനെയു കൂട്ടുപിടിച്ച് ലാഥം നടത്തിയ പോരാട്ടം കിവീസിന് മികച്ച ലീഡുറപ്പിച്ചു. രണ്ടാം ദിനത്തിലെ കളി തീരുന്നതിന് മുമ്പ് ലാഥമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്.

രണ്ടാം ദിനം 16-1 എന്ന സ്കോില്‍ ക്രീസിലെത്തിയ ഇന്ത്യ 156 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഏഴ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്. 38 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 30 റണ്‍സ് വീതം നേടിയ ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്ന ഇന്ത്യന്‍ താരങ്ങള്‍. ല്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. സാന്റ്‌നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഗില്‍. ഒമ്പത് പന്തുകള്‍ മാത്രം നേരിട്ട കോലിയെ സാന്‍റ്നര്‍ ബൗള്‍ഡാക്കി.ആത്മവിശ്വാസത്തോടെ തുടങ്ങിയ യശസ്വി ജയ്‌സ്വാളിനും (30) അധികനേരം മുന്നോട്ട് പോയില്ല. ഗ്ലെന്‍ ഫിലിപ്‌സിന്‍റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കി യശസ്വി മടങ്ങി.

പരമ്പരയില്‍ മികച്ച ഫോമില്‍ കളിച്ചിരുന്ന റിഷഭ് പന്ത് (18) ആവട്ടെ, ഫിലിപ്‌സിന്‍റെ പന്തില്‍ ബൗള്‍ഡായി. സര്‍ഫറാസ് ഖാന്‍ (11) സാന്‍റ്നറുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായി. ആര്‍ അശ്വിന് അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. സാന്‍റ്നറുടെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ജഡേജ - വാഷിംഗ്ടണ്‍ സഖ്യം ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ കാത്തു. പിന്നാലെ ലഞ്ചിന് പിരിഞ്ഞു. രണ്ടാം സെഷനില്‍ ജഡേജ ആക്രമിച്ച് കളിച്ചാണ് ഇന്ത്യൻ  സ്‌കോര്‍ 150 കടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios