കെബിസിയിൽ ബിഗ് ബിയുടെ ഈ ക്രിക്കറ്റ് ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ കിട്ടുമായിരുന്നത് 50 ലക്ഷം, എന്നാൽ സംഭവിച്ചത്
ക്രിക്കറ്റ് കൃത്യമായി പിന്തുടരുന്നവര്‍ക്ക് പോലും ഉത്തരം പറയാന്‍ അല്‍പം ബുദ്ധിമുട്ടുള്ളതായിരുന്നു കോൻ ബനേഗ ക്രോര്‍പതിയില്‍ ബിഗ് ബി ചോദിച്ച ചോദ്യം.
ദില്ലി: ജനപ്രിയ ക്വിസ് പരിപാടിയായ കോന്‍ ബനേഗ ക്രോര്‍പതി(കെബിസി)യില്‍ കഴിഞ്ഞ ദിവസം മത്സരിക്കാനെത്തിയ ആള്‍ക്ക് 50 ലക്ഷത്തിന്‍റെ ചോദ്യമായി കിട്ടിയത് ക്രിക്കറ്റിനെക്കുറിച്ച്. ക്രിക്കറ്റ് കൃത്യമായി പിന്തുടരുന്നവര്‍ക്ക് പോലും ഉത്തരം പറയാന്‍ അല്‍പം ബുദ്ധിമുട്ടുള്ളതായിരുന്നു പക്ഷെ ബിഗ് ബി ചോദിച്ച ചോദ്യം.
"ഇവരിൽ ആരാണ് ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ രണ്ട് സെഞ്ച്വറി നേടാത്ത ഇന്ത്യൻ ക്രിക്കറ്റ് താരം'' എന്നായിരുന്നു അമിതാബ് ബച്ചന്‍റെ ചോദ്യം. ഓപ്ഷനുകളായി നല്‍കിയിരുന്നത് നരി കോണ്‍ട്രാക്ടര്‍, വിരാഗ് അവാതെ, യാഷ് ദുള്‍, ഹനുമന്ത് സിംഗ് എന്നിവരുടെ പേരുകളായിരുന്നു. രാജ്യാന്തര ക്രിക്കറ്റിലെ പല റെക്കോര്‍ഡുകളും ആരാധകര്‍ക്ക് കാണാപ്പാഠമായിരിക്കുമെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പിന്തുരുന്നവര്‍ക്ക് പോലും ഈ ചോദ്യം പക്ഷെ കടുകട്ടിയായിരിക്കും.
ശരിയുത്തരം പറഞ്ഞാല്‍ മത്സരാര്‍ത്ഥിക്ക് 50 ലക്ഷം രൂപ കിട്ടുമായിരുന്നെങ്കിലും കടുകട്ടി ചോദ്യത്തിന് മുന്നില്‍ റിസ്ക് എടുക്കാതെ 25 ലക്ഷവുമായി മത്സരാര്‍ത്ഥി പിന്‍മാറി. ഇതിനുശേഷമായിരുന്നു എന്തായിരുന്നു ശരിയുത്തരമെന്ന് ബിഗ് ബി പറഞ്ഞത്. ഹനുമന്ത് സിംഗ് എന്നായിരുന്നു ശരി ഉത്തരം. മധ്യഭാരതിനായും(ഇപ്പോഴത്ത മധ്യപ്രദേശ്), രാജസ്ഥാനുവേണ്ടിയും സെന്‍ട്രല്‍ സോണിനും വേണ്ടിയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റണ്‍സടിച്ചു കൂട്ടിയിട്ടുണ്ടെങ്കിലും നല്‍കിയിരുന്ന നാല് ഓപ്ഷനുകളില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ രണ്ട് സെഞ്ചുറി നേടാത്ത താരം ഹനുമന്ത് സിംഗ് മാത്രമാണ്.
50 LAKHS QUESTION ON KBC ABOUT CRICKET 🤯 pic.twitter.com/iKTq8fnJsG
— Johns. (@CricCrazyJohns) October 10, 2024
1964ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ഹനുമന്ത് സിംഗ് 14 മത്സരങ്ങളില്‍ നിന്നായി 31.18 ശരാശരിയില്‍ 686 റണ്‍സ് നേടി. അരങ്ങേറ്റ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും ഹനുമന്ത് സിംഗിന്‍റെ പേരിലുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 207 മത്സരങ്ങള്‍ കളിച്ച ഹനുമന്ത് സിംഗ് വിവിധ ടീമുകള്‍ക്കായി 43.90 ശരാശരിയില്‍ 12,338 റണ്‍സടിച്ചു. 29 സെഞ്ചുറികളും 63 അര്‍ധസെഞ്ചുറികളും ഇതില്‍പ്പെടുന്നു. 1979ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഒമ്പത് ടെസ്റ്റുകളിലും 54 ഏകദിനങ്ങളിലും ഐസിസി മാച്ച് റഫറിയായും ഹനുമന്ത് സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ലാണ് അദ്ദേഹം അന്തരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക