ഇൻഫ്ലുവൻസറിനെ പറ്റിച്ച് ലക്ഷങ്ങളുടെ ആഭരണങ്ങളുമായി കടന്നുകളഞ്ഞു, യുവതി പിടിയിൽ

By Web TeamFirst Published Sep 27, 2024, 10:05 PM IST
Highlights

ആഭരണങ്ങൾ മോഷ്ടിക്കുക എന്നത് തന്റെ പദ്ധതിയായിരുന്നില്ല എന്നാണ് യുവതി പിന്നീട് പറഞ്ഞത്. 

ഇൻഫ്ലുവൻസറെ പറ്റിച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളും കൊണ്ടുപോയ യുവതിയെ പൊലീസ് പിടികൂടി. ദില്ലിയിലാണ് സംഭവം നടന്നത്. ഭർത്താവിനൊപ്പം ഹിമാചൽ പ്രദേശിലെ മണാലിയിൽ നിന്നാണ് യുവതിയെ പിടികൂടിയതെന്നും ഹരിയാനയിലെ വീട്ടിൽ നിന്ന് 100 ഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ തന്റെ ആരാധികയാണ് എന്ന് അവകാശപ്പെട്ട യുവതി തന്റെ കയ്യിൽ നിന്നും ആഭരണങ്ങൾ കവർന്നു എന്ന് കാണിച്ച് ഇൻ‌ഫ്ലുവൻസർ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. സപ്തംബർ 18 -നായിരുന്നു സംഭവം. ഫോട്ടോഷൂട്ടിന് വേണ്ടി ഇന്ഫ്ലുവൻസറെ സമീപിക്കുകയായിരുന്നു യുവതി. സൗത്ത് ഡൽഹിയിലെ ഛത്തർപൂരിലുള്ള യുവാവിന്റെ ഓഫീസിൽ വച്ച് കാണാനാണ് ഇരുവരും തീരുമാനിച്ചത്. ഫോട്ടോഷൂട്ടിൽ എല്ലാ ആഭരണങ്ങളും ധരിക്കാനും യുവതി ഇൻഫ്ലുവൻസറോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) അങ്കിത് ചൗഹാൻ പറഞ്ഞത്. 

Latest Videos

അങ്ങനെ ഫോട്ടോയെടുക്കുന്ന സമയത്ത് ഇൻഫ്ലുവൻസറിന് ഒരു ഫോൺ കോൾ വന്നു. ആ സമയത്ത് യുവതി ആഭരണങ്ങളും കൊണ്ട് കടന്നു കളയുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു. 100 ​ഗ്രാം സ്വർണാഭരണങ്ങളുമായിട്ടാണ് യുവതി കടന്നുകളഞ്ഞത്. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് പിന്നാലെയാണ് യുവതിയെ തിരിച്ചറിഞ്ഞത്. ഇവർ മണാലിയിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവിടെവച്ചാണ് ഇവരെ പിടികൂടിയത്. പിന്നീട് ഇവരുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കണ്ടെത്തുകയും ചെയ്തു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ആഭരണങ്ങൾ മോഷ്ടിക്കുക എന്നത് തന്റെ പദ്ധതിയായിരുന്നില്ല. ഇൻഫ്ലുവൻസർ നിരവധിപ്പേർക്ക് സംഭാവനകൾ നൽകുന്നത് കണ്ടിട്ടുണ്ട്. തനിക്കും ഭർത്താവിനും ജോലി ഇല്ലായിരുന്നു. അങ്ങനെയാണ് ഇൻഫ്ലുവൻസറിന്റെ അടുത്തെത്തുന്നത്. എന്നാൽ, ആഭരണങ്ങൾ കണ്ടതോടെ ഒരു അവസരം കിട്ടിയപ്പോൾ അതുമായി മുങ്ങുകയായിരുന്നു എന്നും യുവതി പറഞ്ഞത്രെ. 

click me!