അമ്മയുടെ നിർബന്ധത്തിന് വിവാഹം കഴിച്ചു എന്നല്ലാതെ സിയോജിൻ തൻറെ ഭാര്യയേയോ, ഭാര്യ സിയോജിനിനെയോ വേണ്ടപോലെ മനസിലാക്കിയിരുന്നില്ല. അതിനാൽ തന്നെ വിവാഹം കാഴിഞ്ഞ് ആദ്യനാളുകൾ ഇരുവരും വേണ്ടവിധത്തിൽ സംസാരിക്കാതെ കടന്നുപോയി.
മക്കളെ കല്ല്യാണത്തിന് നിർബന്ധിക്കുന്ന ഒരുപാട് മാതാപിതാക്കളെ നമുക്ക് ചുറ്റിലും കാണാം. മക്കൾ വിവാഹം കഴിച്ചില്ലെങ്കിൽ സമൂഹത്തിൽ തങ്ങളുടെ അന്തസ് ഇല്ലാതെയാകും എന്ന കാഴ്ച്ചപ്പാട് തന്നെയാണ് അതിലെ വില്ലനും. മക്കൾ വിവാഹിതരായി കാണാൻ ഏത് മാർഗവും സ്വീകരിക്കുന്ന മാതാപിതാക്കളുമുണ്ട്. അതിലൊന്നാണ് ആത്മഹത്യാഭീഷണി. 'നീ വിവാഹം കഴിച്ചില്ലെങ്കിൽ, നോക്കിക്കോ എന്റെ ശവമേ ഇനി കാണൂ' എന്നൊക്കെ പറയുന്നവരുണ്ട്.
എന്നാൽ, മക്കൾ മാനസികമായും ശാരീരികമായും സാമ്പത്തികമായും വിവാഹത്തിന് തയ്യാറായോ, അവർക്കിഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്തിയോ എന്നതൊന്നും ഇവിടെ വിഷയമേ അല്ല. ഏതായാലും, മകനെ ആത്മഹത്യാഭീഷണി മുഴക്കി വിവാഹം കഴിപ്പിച്ച ഒരമ്മയ്ക്ക് പണി കിട്ടിയിരിക്കുകയാണ്. സംഭവം നടന്നത് ചൈനയിലെ വെൻഷൗവിലാണ്. ഈ സംഭവത്തോടെ ചൈനീസ് സോഷ്യൽ മീഡിയകളിൽ മാതാപിതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് വിവാഹിതരാവേണ്ടി വരുന്ന യുവാക്കളെ കുറിച്ചുള്ള വൻതോതിലുള്ള ചർച്ച നടക്കുകയാണ്.
സിയോജിൻ എന്ന യുവാവിനാണ് അമ്മയുടെ സമ്മർദ്ദത്തെ തുടർന്ന് വിവാഹം കഴിക്കേണ്ടി വന്നത്. മകന് 30 വയസ്സ് ആയപ്പോഴേക്കും അമ്മ അവനെ വിവാഹം കഴിക്കാൻ നിർബന്ധിച്ച് തുടങ്ങിയിരുന്നു. അധികം വൈകാതെ അത് ആത്മഹത്യാഭീഷണിയായിത്തീർന്നു. 'നീ വിവാഹം കഴിച്ചില്ലെങ്കിൽ ഞാൻ ചത്ത് കളയും' എന്നായിരുന്നു സിയോജിന്റെ അമ്മ ഭീഷണിപ്പെടുത്തിയത്. ഒടുക്കം പേടികൊണ്ട് മകൻ വിവാഹം കഴിച്ചു.
എന്നാൽ, അമ്മയുടെ നിർബന്ധത്തിന് വിവാഹം കഴിച്ചു എന്നല്ലാതെ സിയോജിൻ തൻറെ ഭാര്യയേയോ, ഭാര്യ സിയോജിനിനെയോ വേണ്ടപോലെ മനസിലാക്കിയിരുന്നില്ല. അതിനാൽ തന്നെ വിവാഹം കാഴിഞ്ഞ് ആദ്യനാളുകൾ ഇരുവരും വേണ്ടവിധത്തിൽ സംസാരിക്കാതെ കടന്നുപോയി. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വഴക്കും തുടങ്ങി. എന്തിന് ഇരുവരും തമ്മിൽ ശാരീരികബബന്ധത്തിന് പോലും തയ്യാറായിരുന്നില്ല. ഏതായാലും, ആറുമാസം കഴിഞ്ഞപ്പോൾ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു.
ചൈനയിൽ യുവാക്കൾക്ക് വിവാഹത്തിൽ വലിയ താല്പര്യമില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിന് സാമ്പത്തികവും സാമൂഹികവുമായ നിരവധി കാരണങ്ങളുമുണ്ട്. എന്നാൽ, ചിലർക്ക് മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി വിവാഹിതരാവേണ്ടി വരുന്നു എന്നാണ് ഈ വാർത്തയുടെ സോഷ്യൽ മീഡിയാ പ്രതികരണങ്ങളിൽ നിന്നും മനസിലാവുന്നത്.
'മക്കളുടെ സന്തോഷമോ, നല്ല ജീവിതമോ ഒന്നും അമ്മയ്ക്കും അച്ഛനും പ്രശ്നമല്ല. എങ്ങനെയെങ്കിലും അവരെ കൊണ്ട് കല്ല്യാണം കഴിപ്പിക്കണം എന്ന് മാത്രമേ അവർക്കുള്ളൂ' എന്നാണ് ഒരാൾ കുറിച്ചത്. 'എന്റെ അമ്മയും ഒരിക്കൽ ഇതുപോലെ ഞാൻ വിവാഹം കഴിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞിരുന്നു. എന്നാൽ, വാ എനിക്കും ജീവിക്കണമെന്നില്ല, ഒരുമിച്ച് മരിക്കാം എന്നാണ് ഞാൻ പറഞ്ഞത്. അതോടെ ആ ഡ്രാമ നിർത്തി' എന്നാണ് മറ്റൊരാൾ കുറിച്ചത്. മക്കളെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിവാഹം കഴിപ്പിക്കുന്നത് കൊടുംക്രൂരതയാണ് എന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്.
ഏതായാലും, ഈ വിവാഹം കഴിക്കാനുള്ള സമ്മർദ്ദം നമ്മുടെ കേരളത്തിൽ മാത്രമുള്ളതല്ല എന്ന് മനസിലായില്ലേ?
(ചിത്രം പ്രതീകാത്മകം)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം