ഞാൻ പ്രേതാടോ, പ്രേതം; ജനലിലൂടെ പ്രേതം തുറിച്ചുനോക്കി, തെളിവിന് ചിത്രങ്ങളുമായി 11 -കാരൻ

By Web TeamFirst Published Jan 16, 2024, 1:05 PM IST
Highlights

ഒടുവിൽ ഹോട്ടലിലെ ജനലിന്റെ അരികിലാണ് ആ സംഭവം നടന്നത്. 'ഒന്നാമത്തെ നിലയിൽ വച്ചാണ് അതുണ്ടായത്. ജനലിന്റെ പുറത്ത് ഒരു സ്ത്രീരൂപം തന്നെ തുറിച്ച് നോക്കി ഏറെനേരം നിൽക്കുന്നത് കണ്ടു' എന്നാണ് ഒലിവർ പറയുന്നത്.

നിങ്ങളാരെങ്കിലും പ്രേതത്തെ കണ്ടിട്ടുണ്ടോ? ഒരു സാധ്യതയും ഇല്ല അല്ലേ? എന്നാൽ, പ്രേതകഥകൾക്ക് മാത്രം ഈ ലോകത്ത് യാതൊരു കുറവും ഇല്ല. അനേകമനേകം പ്രേതകഥകൾ നാം കേൾക്കാറുണ്ട്. അതിൽ ഏറ്റവും പുതിയത് ഇതായിരിക്കണം. ഇം​ഗ്ലണ്ടിലാണ് സംഭവം നടന്നത്. ഒരു 11 വയസുകാരൻ പ്രേതത്തെ കണ്ടത്രെ, കണ്ടെന്ന് മാത്രമല്ല ഫോട്ടോയും എടുത്തു.

പ്രേതം ഹോട്ടലിലെ ജനലിലൂടെ തന്നെ നോക്കിനിന്നു എന്നാണ് 11 വയസ്സുള്ള ഒലിവർ തത്താം പറയുന്നത്. ഒലിവറും സഹോദരി റെബേക്കയും അവരുടെ മുത്തച്ഛൻ എറിക്കിനൊപ്പം ക്രിസ്മസിന് മുമ്പ് കൂംബെ ആബി ഹോട്ടലിൽ ലൈറ്റ് ഷോ കാണുന്നതിനായി പോയതായിരുന്നു. എറിക്ക് തമാശയ്ക്ക് കുട്ടികളോട്, 'ചുറ്റും സൂക്ഷിച്ച് നോക്കിക്കോ, ചിലപ്പോൾ പ്രേതങ്ങളെ കാണും' എന്ന് പറഞ്ഞത്രെ. എന്നാൽ, ഒലിവർ മുത്തച്ഛൻ പറഞ്ഞത് ​ഗൗരവത്തിലെടുക്കുകയും അവിടെ മൊത്തം അരിച്ചുപെറുക്കുകയും ചെയ്തു. 

Latest Videos

ഒടുവിൽ ഹോട്ടലിലെ ജനലിന്റെ അരികിലാണ് ആ സംഭവം നടന്നത്. 'ഒന്നാമത്തെ നിലയിൽ വച്ചാണ് അതുണ്ടായത്. ജനലിന്റെ പുറത്ത് ഒരു സ്ത്രീരൂപം തന്നെ തുറിച്ച് നോക്കി ഏറെനേരം നിൽക്കുന്നത് കണ്ടു' എന്നാണ് ഒലിവർ പറയുന്നത്. 'അവൾ കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. വെളുത്ത തൊപ്പിയും ഏപ്രണും ഉണ്ടായിരുന്നു. വിക്ടോറിയൻ ശൈലിയിലായിരുന്നു അവളുടെ വേഷവിധാനം' എന്നും ഒലിവർ പറയുന്നു. 'അപരിചിതയായ ആ രൂപം എന്നെ നോക്കിനിന്നു. ഞാനപ്പോൾ അമ്മയുടെ ഫോണിൽ അതിന്റെ ചിത്രങ്ങൾ പകർത്തി. എന്നെക്കൊണ്ട് പറ്റാവുന്ന അത്രയും സൂം ചെയ്താണ് താൻ ചിത്രം പകർത്തിയത്. ഈ ചിത്രത്തിൽ കാണുന്നതിനേക്കാൾ വ്യക്തമായി തനിക്ക് അവരെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അമ്മയേയും ചേച്ചിയേയും ഇത് കാണിച്ചുകൊടുക്കാനായി വിളിച്ചിരുന്നു. അപ്പോഴും ആ രൂപം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയില്ല. പക്ഷേ, ഒറ്റനിമിഷം കൊണ്ട് അവിടെ നിന്നും അപ്രത്യക്ഷമായി' എന്നും ഒലിവർ പറയുന്നു. 

വീട്ടിലെത്തിയ ഒലിവർ, കൂംബെ ആബിയിലെ പ്രേതങ്ങളെ കുറിച്ച് അന്വേഷിച്ചു. അന്വേഷണത്തിൽ, നേരത്തെ ഈ ഹോട്ടലിൽ മെറ്റിൽഡ എന്നൊരു വേലക്കാരിയുണ്ടായിരുന്നു. അവരുടെ മരണശേഷം അവർ പ്രേതമായി ഇവിടെ പ്രത്യക്ഷപ്പെടാറുണ്ട്. പലരും ഒലിവർ കണ്ട സ്ത്രീയെ ഇവിടെ കണ്ടിട്ടുണ്ട് എന്നും കണ്ടെത്തിയത്രെ. പാരാനോർമൽ ആക്ടിവിറ്റികളെ കുറിച്ച് പഠിക്കുന്നവരും 2018 -ൽ ഇവിടെയെത്തിയിരുന്നു. അവരും മെറ്റിൽഡയുടെ സാന്നിധ്യം അം​ഗീകരിച്ചിരുന്നു എന്നും ചിത്രങ്ങൾ പകർത്തി എന്നും റിപ്പോർട്ടുകൾ പറയുന്നു. 

സം​ഗതി 2024 ആയെങ്കിലും പ്രേതകഥകൾക്ക് മാത്രം എവിടെയും പഞ്ഞമില്ല അല്ലേ, അതിപ്പോൾ ഇന്ത്യയായാലും ഇം​ഗ്ലണ്ടായാലും.

വായിക്കാം: ഭാവി അമ്മായിഅമ്മ സീനാണ് ​ഗയ്‍സ്, നമ്മ ഒളിച്ചോടുവാണ്; യുവതിയുടെ പോസ്റ്റിന് വൻ സപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!