2036ലെ ഒളിംപിക്സ് ആതിഥേയത്വം രാജ്യത്തിന്‍റെ സ്വപ്നം; സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി

By Web TeamFirst Published Aug 15, 2024, 12:08 PM IST
Highlights

2036ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നതാണ് നമ്മുടെ ഇപ്പോഴത്തെ സ്വപ്നം, അതിനായുള്ള തയാറെടുപ്പകള്‍ നമ്മള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി

ദില്ലി: ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സ്വപ്നം തുറന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സ്വപ്നത്തെക്കുറിച്ചും ശ്രമങ്ങളെക്കുറിച്ചും മനസുതുറന്നത്.

ഒളിംപിക്‌സിൽ ഇന്ത്യൻ പതാക ഉയരെ പറത്തിയ യുവത ഇന്ന് നമുക്കൊപ്പമുണ്ട്. രാജ്യത്തെ 140 കോടി ജനങ്ങളുടെ പേരിൽ, അവരെ ഞാന്‍ അഭിനന്ദിക്കുന്നു. അടുത്ത ദിവസങ്ങളിൽ ഇന്ത്യയുടെ ഒരു വലിയ സംഘം പാരാലിംപിക്‌സിൽ പങ്കെടുക്കാനായി പാരീസിലേക്ക് പുറപ്പെടും. നമ്മുടെ എല്ലാ പാരാലിംപ്യൻമാർക്കും വിജയാശംസകൾ നേരുന്നു.

Latest Videos

ഒളിംപിക് സ്വര്‍ണം നേടിയ അര്‍ഷാദിന് പാകിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സമ്മാനം 10 കോടി, ഹോണ്ട സിവിക് കാറും

ജി 20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ച ഇന്ത്യ വലിയ പരിപാടികള്‍ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളും കഴിവും ഉണ്ടെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. അതുകൊണ്ട് തന്നെ 2036ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നതാണ് നമ്മുടെ ഇപ്പോഴത്തെ സ്വപ്നം, അതിനായുള്ള തയാറെടുപ്പകള്‍ നമ്മള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.    

കൊവിഡിനുശേഷം ആദ്യം, ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് അടച്ചിട്ട വേദിയില്‍ നടത്താന്‍ പാകിസ്ഥാൻ; കാരണം അറിയാം

2028ലെ ഒളിംപിക്സ് അമേരിക്കയിലെ ലോസാഞ്തല്‍സിലും 2032ലെ ഒളിംപിക്സിന് ഓസ്ട്രേലിയയിലെ ബ്രിസേബേനുമാണ് വേദിയാകുന്നത്. 2036ലെ ഒളിംപിക് വേദി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇന്ത്യക്ക് പുറമെ സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും 2036ലെ ഒളിംപിക് വേദിയാവാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ യോഗത്തിലാണ് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം ഇന്ത്യ വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ച അവസാനിച്ച പാരീസ് ഒളിംപിക്സില്‍ ഒരു വെള്ളിയും അഞ്ച് വെങ്കലവും അടക്കം ആറ് മെഡലുകള്‍ നേടിയ ഇന്ത്യ 71-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!