ബൈജൂസിന് വീണ്ടും തിരിച്ചടി, വിപണി മൂല്യം വെട്ടിക്കുറച്ച് നിക്ഷേപകർ

By Web TeamFirst Published Nov 30, 2023, 2:15 PM IST
Highlights

2022 ജൂലൈയിൽ  22.5 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്. ഏതാണ്ട് 1.8 ലക്ഷം കോടി മൂല്യമുള്ള കമ്പനിയായി വളർന്ന ബൈജൂസിന്റെ തകർച്ച വളരെ പെട്ടെന്നായിരുന്നു.

ജ്യൂടെക് കമ്പനിയായ ബൈജൂസിന് വലിയ തിരിച്ചടി നൽകി ആഗോള ടെക് നിക്ഷേപകരായ പ്രോസസ്, ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണിൽ താഴെയായി കുറച്ചു. 2022 ജൂലൈയിൽ  22.5 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്. അതിൽ നിന്ന് 86% കുറവാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത് . കഴിഞ്ഞ വർഷം, പ്രോസസും ബ്ലാക്ക്‌റോക്കും ഉൾപ്പെടെയുള്ള ഓഹരി ഉടമകൾ ബൈജുസിന്റെ മൂല്യം മാർച്ചിൽ 11 ബില്യൺ ഡോളറായും മേയിൽ 8 ബില്യൺ ഡോളറായും ജൂണിൽ 5 ബില്യൺ ഡോളറായും വെട്ടിച്ചുരുക്കിയിരുന്നു. മൂല്യം വെട്ടിക്കുറച്ചതിന് പ്രോസസ് ഒരു കാരണവും  വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഡച്ച്-ലിസ്റ്റഡ് ആയ  പ്രോസസിന്റെ മുൻ ഡയറക്ടറുടെ വെളിപ്പെടുത്തൽ പ്രകാരം ബൈജൂസിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ഉപദേശം കമ്പനിയുടെ മാനേജ്മെന്റ് പതിവായി അവഗണിക്കുന്നതാണ്  മൂല്യം വെട്ടിക്കുറയ്ക്കാനുള്ള കാരണമെന്നാണ് സൂചന. ബൈജൂസിലെ നിക്ഷേപത്തിൽ നിന്ന് 315 മില്യൺ ഡോളർ കൂടി എഴുതിത്തള്ളിയതായി പ്രോസസ് ഇടക്കാല ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് എർവിൻ ടു, ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ബേസിൽ സ്ഗൂർഡോസ് എന്നിവർ പറഞ്ഞു. 2018 മുതൽ കമ്പനി 536 മില്യൺ ഡോളർ ബൈജൂസിൽ നിക്ഷേപിച്ചിട്ടുണ്ട്.

ALSO READ: ഒന്നിലധികം ക്രെഡിറ്റ് കാർഡുണ്ടോ? സിബിൽ സ്കോറിനെ തകർക്കാൻ കാരണമാകുമോ

Latest Videos

ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് 2020-21 സാമ്പത്തിക വർഷം മുതൽ കണക്കുകൾ തയ്യാറാക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.

ഒരു കാലത്ത് ഇന്ത്യയുടെ കുതിച്ചുയരുന്ന സ്റ്റാർട്ടപ്പ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചിഹ്നമായി എടുത്തുകാണിച്ചിരുന്നത് ബൈജൂസിനെയായിരുന്നു. കോവിഡിന് ശേഷം ഓൺലൈൻ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാന്ദ്യമാണ് ബൈജൂസിന് തിരിച്ചടിയായത്. ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും ചേർന്ന് സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി വലിയ തോതിലുള്ള വിദേശ നിക്ഷേപം പലപ്പോഴായി നേടിയിരുന്നു. ഏതാണ്ട് 1.8 ലക്ഷം കോടി മൂല്യമുള്ള കമ്പനിയായി വളർന്ന ബൈജൂസിന്റെ തകർച്ച വളരെ പെട്ടെന്നായിരുന്നു.1.2 ബില്യൺ ഡോളർ വായ്‌പയിൽ ഉടമ്പടി ലംഘിച്ചതിനെത്തുടർന്ന് ഈ വർഷം ബൈജൂസിനെതിരെ  കേസെടുക്കുന്ന സ്ഥിതിയിലേക്ക് സാഹചര്യം മാറിയിരുന്നു

tags
click me!