കൊവിഡിന് ശേഷം ഇന്ത്യക്കാർക്ക് മനംമാറ്റം, വിദേശ യാത്രകൾ കൂടുന്നു; ഒരു മാസം ചെലവാക്കുന്നത് 12,500 കോടി

By Web TeamFirst Published Jul 2, 2024, 1:27 PM IST
Highlights

അഞ്ച് വർഷം മുമ്പ് പ്രതിമാസം 3,300 കോടി രൂപ വിദേശ യാത്രകൾക്കായി ചെലവഴിച്ചിരുന്ന സ്ഥാനത്ത്, 2023-24 ൽ പ്രതിമാസം ശരാശരി ഏകദേശം 12,500 കോടി രൂപയാണ് ഇന്ത്യക്കാർ ചെലവഴിക്കുന്നത്.

വിദേശ യാത്രകൾക്കായി രാജ്യത്തെ ജനങ്ങൾ കൂടുതൽ പണം ചെലവിടുന്നതായി കണക്കുകൾ. അഞ്ച് വർഷം മുമ്പ് പ്രതിമാസം 400 മില്യൺ ഡോളർ (ഏകദേശം 3,300 കോടി രൂപ) വിദേശ യാത്രകൾക്കായി ചെലവഴിച്ചിരുന്ന സ്ഥാനത്ത്, 2023-24 ൽ പ്രതിമാസം ശരാശരി 1.42 ബില്യൺ ഡോളർ (ഏകദേശം 12,500 കോടി രൂപ)ആണ് യാത്രക്കാർ ചെലവഴിക്കുന്നത്.

2023-24 ൽ ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിൽ വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ മൊത്തം 17 ബില്യൺ ഡോളർ (1,41,800 കോടി രൂപ) പിൻവലിച്ചതായി ആർബിഐ തയാറാക്കിയ കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷത്തെ 13.66 ബില്യൺ ഡോളറിനേക്കാൾ 24.4 ശതമാനം കൂടുതലാണിത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ എല്ലാ താമസക്കാർക്കും ആർബിഐയുടെ മുൻകൂർ അനുമതിയില്ലാതെ ഒരു വർഷം 250,000 യുഎസ് ഡോളർ (ഏകദേശം ₹ 2.08 കോടി) വിദേശത്തേക്ക് അയയ്ക്കാം.

ആളുകളുടെ  വരുമാനം വർദ്ധിക്കുകയും രാജ്യത്തെ  മധ്യവർഗത്തിന്റെ  വളർച്ച കൂടിയതും കാരണം വിദേശ യാത്രകളിൽ വർദ്ധനവുണ്ടായിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം  യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെ ഈ പ്രവണത കൂടുതൽ ശക്തി പ്രാപിച്ചു. 2024 സാമ്പത്തിക വർഷത്തിലെ മൊത്തം പുറത്തേക്കുള്ള പണമൊഴുക്കിന്റെ 53 ശതമാനത്തിലധികം ഇന്ത്യക്കാരുടെ വിദേശ യാത്രയ്ക്കായാണ് ചെലവഴിച്ചത്.  2013-14ൽ ഇത് വെറും 1.5 ശതമാനമായിരുന്നു.

പ്രവാസികൾ വിദേശത്ത് കൂടുതൽ നിക്ഷേപം നടത്തുന്നതായും കണക്കുകൾ പറയുന്നു. 2023-24 ൽ, വിദേശ ഓഹരി വിപണികളിലും ബോണ്ടുകളിലും ഓരോ മാസവും ശരാശരി 100 ദശലക്ഷം ഡോളർ ആണ് ഇന്ത്യാക്കാർ നിക്ഷേപിച്ചത്, 2022-23 ൽ ഇത് 1.25 ബില്യൺ ഡോളർ ആയിരുന്നു.  

click me!