'മുൻകൂർ അനുമതിയില്ല, കൂട്ടു നിന്ന് പൊലീസും', നവകേരള സദസ് പ്രചാരണത്തിന് കുമളിയിലെ കാളയോട്ട മത്സരം; പരാതി

By Web TeamFirst Published Dec 9, 2023, 5:00 PM IST
Highlights

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ്  ടൗണിൽ ഇത്തരത്തിലുള്ള പരിപാടികൾ നടത്തിയത്. കാളക്കൂട്ടം നിയന്ത്രണം തെറ്റി ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.

ഇടുക്കി: നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കുമളിയിൽ സംഘടിപ്പിച്ച കാളയോട്ട മത്സരത്തെ തുടർന്ന് അപകടമുണ്ടായ സാഹചര്യത്തിൽ സംഘാടകർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് . സംഭവത്തിൽ സംഘാടകർക്കെതിരെയും ഇതിന് മൗനാനുവാദം നൽകിയ പൊലീസുകാർക്കെതിരെയും നിയമ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല  പ്രസിഡന്റ്  ഫ്രാൻസിസ് അറക്കപ്പറമ്പിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി, ജില്ലാ കളക്ടർ എന്നിവർക്കാണ് പരാതി. ഇവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ  ശക്തമായ സമരപരിപാടികൾ നടത്താനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. 

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥമാണ് കുമളി ടൗണിൽ  എട്ടാം തീയതി കാളയോട്ട മത്സരം സംഘടിപ്പിച്ചത്. മത്സരം നടക്കുന്ന വേളയിൽ കൂട്ടംതെറ്റിയ കാളകൾ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയും വാഹനങ്ങൾക്ക്  കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. മുൻകൂർ അനുമതിയോ മുന്നറിയിപ്പോ ഇല്ലാതെ നടത്തിയ പരിപാടിയിൽ പൊലീസും മറ്റ് അധികൃതരും കൂട്ടുനിന്നു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ്  ടൗണിൽ ഇത്തരത്തിലുള്ള പരിപാടികൾ നടത്തിയത്. കാളക്കൂട്ടം നിയന്ത്രണം തെറ്റി ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.

Latest Videos

സംഭവത്തിൽ സംഘാടകർക്കെതിരെയും, മൗനം സമ്മതം നൽകിയ വകുപ്പ് അധികൃതർക്കെതിരെയും  നിയമനടപടി സ്വീകരിക്കണമെന്നാണ് യൂത്ത് കോൺഗ്രസ്  ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്. ശബരിമല സീസൺ പ്രമാണിച്ച് നിരവധി ഭക്തരാണ് ഇതുവഴി കടന്നുവരുന്നത്, ഒപ്പം വിദ്യാലയവും ആശുപത്രികളും സമീപത്തുണ്ട്. കൂടാതെ കുമളിയുടെ പ്രധാന ടൗണിലാണ് ഇത്തരത്തിലുള്ള മത്സരം നടത്തിയത്. അപകടം ഉണ്ടായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ വിമുഖത കാണിച്ചതെന്നും ഫ്രാൻ‌സിസ്  പറഞ്ഞു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾ നടത്താനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. 

Read More : 'ഉമ്മ ജനലിനടുത്ത് നിൽക്കുന്നത് പലതവണ കണ്ടു, കരച്ചിൽ കേട്ട് ആരും വന്നു നോക്കിയില്ല, മരിക്കട്ടേന്നാ ഓര് പറഞ്ഞത്'

click me!