കൊമ്പുകുലുക്കി ചിഹ്നം വിളിച്ച് ഒറ്റയാൻ നിലയുറപ്പിച്ചതോടെ സ്റ്റേഷനിലെ പൊലീസുകാർക്കും പുറത്തിറങ്ങാനായില്ല
പാലക്കാട്: സാധാരണ ഗതിയിൽ പരാതി നൽകാനുള്ളവരാണ് പൊലീസ് സ്റ്റേഷനിൽ എത്താറുള്ളത്. കള്ളന്മാരെയും പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിക്കാറുണ്ട്. എന്നാൽ പാലാക്കാട് നിന്നും പുറത്തുവന്ന വാർത്ത നാട്ടിലാകെ പരാക്രമം കാട്ടിയ ഒറ്റയാൻ പരാക്രമങ്ങൾക്കൊടുവിൽ പൊലീസ് സ്റ്റേഷനിലെത്തിയെന്നതാണ്. ആലങ്കാരികമായി പറഞ്ഞാൽ പരാതി നൽകാനോ, കീഴടങ്ങാനോ ആയിരുന്നില്ല ഈ കാട്ടാന പാലക്കാടെ പറമ്പിക്കുളം പൊലീസ് സ്റ്റേഷനിൽ എത്തിയത്. നാട്ടിലെ പരാക്രമത്തിന്‍റെ ബാക്കി കാട്ടാനായിരുന്നു ഈ കാട്ടാന പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലും എത്തിയത്.
പാലക്കാട് പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലെത്തിയ ഒറ്റയാൻ മണിക്കൂറുകളോളമാണ് ഇവിടെ നിലയുറപ്പിച്ചത്. കൊമ്പുകുലുക്കി ചിഹ്നം വിളിച്ച് ഒറ്റയാൻ നിലയുറപ്പിച്ചതോടെ സ്റ്റേഷനിലെ പൊലീസുകാർക്കും പുറത്തിറങ്ങാനായില്ല. ഇവിടെ തന്നെയായിരുന്നു ഇവരുടെ ക്വാർട്ടേഴ്സും. കഴിഞ്ഞ 3 ദിവസമായി സ്ഥിരമായി കാട്ടാനക്കൂട്ടം ഇവിടെ എത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോഴും കാട്ടാനയെ തുരത്തി പുറത്തിറങ്ങാനുള്ള ശ്രമത്തിലാണ് പൊലീസുകാർ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം പാലക്കാട് കഞ്ചിക്കോട് വലിയ പ്രശ്നമായി മാറുകയാണ് കാട്ടാനക്കൂട്ടം സ്ഥിരമായി എത്തുന്നത്. അഞ്ച് കുട്ടിക്കൊമ്പൻമാർ ഉൾപ്പെടെ 17 കാട്ടാനകൾ ഇവിടുത്തെ ഐ ഐ ടി യ്ക്ക് പിറകുവശത്തായി സ്ഥിരമായി ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇവയിൽ പല കാട്ടാനകളും നാട്ടിലേക്ക് ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. വനവാസ മേഖലയോട് ചേർന്നുള്ള പ്രദേശത്ത് ഇന്ന് വലിയ തോതിൽ കാട്ടാനക്കൂട്ടം പ്രശ്നങ്ങളുണ്ടാക്കി എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി കാട്ടാനകൾ ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണെന്നും അവർ പറയുന്നു. റോഡിലിറങ്ങുന്ന കാട്ടാനക്കൂട്ടം ആക്രമിക്കുമോയെന്ന ഭയത്തിലാണ് തങ്ങൾ ഇപ്പോൾ ജീവിക്കുന്നതെന്നും നാട്ടുകാർ വ്യക്തമാക്കി. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം ഇന്നലെ ധോണിയിലും കാട്ടാനയിറങ്ങിയിരുന്നു. മേലെ ധോണി ചേരും കാട് കോളനിയിലാണ് കാട്ടാനയെത്തിയത്. പുലർച്ചെ 1.30ക്കാണ് സംഭവം. കാട്ടാനക്കൂട്ടമിറങ്ങുന്നത് പതിവായതോടെ മേഖലയിലെ ജനങ്ങളാകെ പരിഭ്രാന്തരാണ്.