സിമന്റ് തറയിൽ ഉറപ്പിച്ച രണ്ട് മോട്ടോർ മോഷ്ടിക്കാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല.
കൊല്ലം: മോട്ടോർ മോഷ്ടാവിനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുയാണ് കൊല്ലം ജില്ലയിലെ തലവൂർ ഗ്രാമം. ആറ് വീടുകളിലെ ഇലക്ട്രിക് മോട്ടോറാണ് മോഷ്ടാവ് കടത്തിക്കൊണ്ടുപോയത്. തലവൂർ മേലേപ്പുര, നടുത്തേരി വാർഡുകളിൽ നിന്നാണ് ഒറ്റ ദിവസം കൊണ്ട് ഇത്രയും മോട്ടോറുകൾ മോഷണം പോയത്. കുടിവെള്ള ടാങ്ക് നിറയ്ക്കാൻ സ്വിച്ച് പ്രവർത്തിപ്പിച്ചിട്ടും ടാപ്പുകളിൽ കുടിവെള്ളമെത്താതിരുന്നതിന് പിന്നാലെ പരിശോധിച്ചപ്പോഴാണ് മോട്ടോർ മോഷണം പോയ വിവരം നാട്ടുകാർ മനസിലാക്കുന്നത്.
പി.വി.സി. പൈപ്പുകൾ അറുത്തുമാറ്റിയാണ് മോഷണം. മോട്ടോർ കാണാനില്ലെന്ന വിവരം അയൽവാസികൾ പരസ്പരം പങ്കുവെച്ചതോടെയാണ് കൂടുതൽ മോഷണം വ്യക്തമായത്. പ്രദേശത്തെ എട്ടുവീടുകളിൽ മോഷ്ടാവ് എത്തി. ആറെണ്ണം കടത്തിക്കൊണ്ടുപോയി. സിമന്റ് തറയിൽ ഉറപ്പിച്ച രണ്ട് മോട്ടോർ മോഷ്ടിക്കാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. പരാതിയെത്തിയതോടെ കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി. പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഗുഡ്സ് ഓട്ടോയിൽ മോട്ടോർ കടത്തിക്കൊണ്ടു പോയെന്ന സൂചന കിട്ടി. മോഷ്ടാവിനെ കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് പൊലീസ്.