ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലിൽ അവസാന നിമിഷത്തിലാണ് 3 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ അനിരുദ്ധൻ ജയിച്ചത്
തൃശൂർ: ഹൈക്കോടതി നിർദ്ദേശപ്രകാരം നടന്ന റീ കൗണ്ടിംഗിൽ കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ് എഫ് ഐ സ്ഥാനാർത്ഥി വിജയിച്ചതിൽ പ്രതികരണവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ രംഗത്ത്. 'കേരളവർമ്മയുടെ ചെയർമാന്റെ പേര് കെ എസ് അനിരുദ്ധൻ, അനിരുദ്ധന്റെ സംഘടനയുടെ പേര് എസ് എഫ് ഐ' എന്നായിരുന്നു ആർഷോ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ഇന്ന് നടന്ന റീ കൗണ്ടിംഗിൽ 3 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എസ് എഫ് ഐ സ്ഥാനാർത്ഥി അനിരുദ്ധൻ വിജയിച്ചത്.
സംഭവ ബഹുലം റീ കൗണ്ടിംഗ്
കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗിൽ എസ് എഫ് ഐ സ്ഥാനാർത്ഥി അനിരുദ്ധന് വിജയം സ്വന്തമാക്കുകയായിരുന്നു. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലിൽ അവസാന നിമിഷത്തിലാണ് 3 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ അനിരുദ്ധൻ ജയിച്ചത്. കെ എസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ 889 വോട്ടും എസ് എഫ് ഐ സ്ഥാനാര്‍ത്ഥി കെ എസ് അനിരുദ്ധൻ 892 വോട്ടും നേടി. കെ എസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിർദേശപ്രകാരമാണ് കേരളവര്‍മ്മ കോളേജില്‍ വീണ്ടും വോട്ടെണ്ണിയത്. വിജയിയായി പ്രഖ്യാപിച്ചിരുന്ന എസ് എഫ് ഐയുടെ സ്ഥാനാർത്ഥിയുടെ വിജയം റദ്ദാക്കിയ കോടതി അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയത് അപകാതയുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റീ കൗണ്ടിംഗിന് ഉത്തരവിട്ടത്.
കഴിഞ്ഞ മാസം ഒന്നിനായിരുന്നു കേരളവര്‍മ്മ കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ് എഫ് ഐ, കെ എസ് യു, എ ബി വി പി, എ ഐ എസ് എഫ് സംഘടനകളുടെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോൾ ശ്രീക്കുട്ടന് 896 വോട്ടും എസ് എഫ് ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടർന്ന് എസ് എഫ് ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. അന്നത്തെ റീ കൗണ്ടിംഗിൽ അട്ടിമറി ആരോപിച്ച് കെ എസ് യു രംഗത്ത് വന്നതോടെയാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വലിയ വിവാദമായി മാറിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം