ബിജെപിയിലെ വിഭാഗീയതയാണ് രാജിക്ക് പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം. പ്രിയയുടെ പ്രവർത്തനത്തിൽ ഒരുവിഭാഗം നേതാക്കൾ അസംതൃപ്തരായിരുന്നെന്നും രാജിക്കായി സമ്മർദ്ദം ചെലുത്തിയെന്നും ആരോപണമുയർന്നു.
പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കിയിരിക്കെ ചെയർപേഴ്സൺ രാജിവെച്ചു. ചെയർപേഴ്സണായിരുന്ന പ്രിയ അജയനാണ് കഴിഞ്ഞ ദിവസം സെക്രട്ടറിക്ക് രാജി സമർപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് രാജിയെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും അവർ പറഞ്ഞു. മൂന്നു മാസം മുൻപേ രാജിയെക്കുറിച്ച് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും പ്രിയ വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാൽ തുടർന്ന് പോകാനാകില്ലെന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
പാർട്ടി പരിശോധിച്ച ശേഷം രാജിക്ക് അനുമതി നൽകി. യാതൊരുവിധ തരത്തിലും സമ്മർദമോ വിഭാഗീയതയോ ഉണ്ടായിട്ടില്ലെന്നും ബിജെപി അംഗങ്ങൾ പിന്തുണച്ചില്ലെന്ന പരാതിയില്ലെന്നും അവർ പറഞ്ഞു. പ്രിയയുടെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടുതന്നെയാണ് രാജിയെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ഹരിദാസ് വ്യക്തമാക്കി. മറ്റ് അഭ്യൂഹങ്ങൾക്ക് അടിസ്ഥാന രഹിതമാണ്. പ്രതിപക്ഷത്തിന്റെ ആരോപണം ശരിയല്ലെന്നും പുതിയ ചെയർപേഴ്സണെ പാർട്ടി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
അതേസമയം, ബിജെപിയിലെ വിഭാഗീയതയാണ് രാജിക്ക് പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം. പ്രിയയുടെ പ്രവർത്തനത്തിൽ ഒരുവിഭാഗം നേതാക്കൾ അസംതൃപ്തരായിരുന്നെന്നും രാജിക്കായി സമ്മർദ്ദം ചെലുത്തിയെന്നും ആരോപണമുയർന്നു.