വിവിധ കേസുകളിലായി 5 യുവാക്കളുടെ ഡ്രൈവിങ് ലൈസൻസാണ് എംവിഡി സസ്പെൻഡ് ചെയ്തു, 2 കേസുകളിൽ തുടർ നടപടിക്കായി കോടതിയെ സമീപിച്ചു
കോഴിക്കോട്: ഗതാഗത നിയമലംഘനം നടത്തിയതിനും അപകടകരമാകുന്ന വിധം വാഹനം ഓടിച്ചതിനും മോട്ടോർ വാഹന എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നടപടി. വിവിധ കേസുകളിലായി 5 യുവാക്കളുടെ ഡ്രൈവിങ് ലൈസൻസാണ് എംവിഡി സസ്പെൻഡ് ചെയ്തത്. 2 കേസുകളിൽ നടപടിക്കായി കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
22ന് രാത്രി അരയിടത്തുപാലം –എരഞ്ഞിപ്പാലം ബൈപാസിൽ ഇരുചക്ര വാഹനത്തിൽ അഭ്യാസ പ്രകടനം നടത്തിയതിനു 3 പേരെ മോട്ടർ എൻഫോഴ്സ്മെന്റ് ആർടിഒ ബി.ഷഫീഖ് പിടികൂടി. റിത്വിക് എസ്.സിരേഷ്, എം.വിജയ് വിജിത്ത്, കെ.മുഹമ്മദ് റിസ്‌വാൻ എന്നിവരുടെ ഡ്രൈവിങ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൊടുവള്ളിയിൽ നിന്നു കോഴിക്കോട്ടേക്കു 9 വയസ്സുകാരനെ കൊണ്ടു ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ തുടർ നടപടിക്കായി ആർടിഒ കോടതിയിൽ റിപ്പോർട്ട് നൽകി.
കുട്ടി ബൈക്ക് ഓടിച്ചു വരുന്നത് എഐ ക്യാമറയിൽ പതിഞ്ഞിരുന്നു. കുട്ടിക്കെതിരെ ജുവൈനൽ നടപടിക്കും ബൈക്ക് നൽകിയ ഉടമയ്ക്കെതിരെ മജിസ്ട്രേട്ട് കോടതിയിലുമാണ് റിപ്പോർട്ട് നൽകിയത്. എംവിഐമാരായ ടി.കെ.സുരേഷ്ബാബു, എം.കെ.പ്രജീഷ് എന്നിവരാണ് ബൈക്ക് ഓടിച്ചവരെ കണ്ടെത്തി നടപടിയെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം