ഐക്കാട് മണക്കാല മേഖലയിലെ 15 വീടുകളിലെ കിണറുകളിലാണ് പ്രദേശവാസിയായ റിതേഷ് ആസിഡും ഓയിലും ഒഴിച്ചത്
പത്തനംതിട്ട: കൊടുമൺ ഐക്കാട് 15 ഓളം വീടുകളിലെ കിണറ്റിൽ ആസിഡും ഓയിലും ഒഴിച്ച യുവാവിനെ പൊലീസ് പിടികൂടി. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. മലിനജലം കുടിച്ച ഒരു പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയുടെ ക്രൂരത വ്യക്തമായത്.
ഐക്കാട് മണക്കാല മേഖലയിലെ 15 വീടുകളിലെ കിണറുകളിലാണ് പ്രദേശവാസിയായ റിതേഷ് ആസിഡും ഓയിലും ഒഴിച്ചത്. പുലർച്ചെ ഇയാൾ വീടുകളിൽ അതിക്രമിച്ചു കയറി. റബ്ബർ പാൽ സംസ്കരിച്ച് ഷീറ്റാക്കാൻ വീടുകളിൽ സൂക്ഷിച്ചിരുന്ന ആസിഡ് കൈക്കാലാക്കിയാണ് കിണറുകളിൽ ഒഴിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കുറേകാലമായി റിതേഷ് പലവിധ ഉപദ്രവങ്ങൾ ചെയ്യുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആസിഡ് കലക്കിയത് അറിയാതെ ചില വീട്ടുകാർ വെള്ളം ഉപയോഗിച്ചു. രുചി വ്യത്യാസവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടപ്പോഴാണ് കിണറുവെള്ളം മലിനപ്പെട്ടെന്ന് മനസ്സിലായത്. കിണർ വൃത്തിയാക്കിയ ശേഷമെ ഇനി വെള്ളം ഉപയോഗിക്കാനാകൂ. ഈ വേനൽ കാലത്ത് ഇനി കിണർ വൃത്തിയാക്കിയാൽ പകരം വെള്ളം കിട്ടുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. കോടതിയിൽ ഹാജരാക്കിയ റിതേഷിനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയെത്തുടർന്ന് ഛർദിയും വയറിളക്കവും അനുഭവപ്പെട്ട 25 വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി എന്നതാണ്. ആർ.എം.വി.എച്ച്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. 23 പേരാണ് കുറ്റിലക്കടവ് ആശുപത്രിയിൽ എത്തിയത്. ആരുടെയും നില ഗുരുതരമല്ല. സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്കാണ് ഛർദിയും വയറു വേദനയും അനുഭവപ്പെട്ടത്. ചടങ്ങിനായി പുറത്തെ ഒരു സ്ഥാപനത്തിൽ നിന്നും കൊണ്ടുവന്ന ബിരിയാണിയാണ് വിതരണം ചെയ്തത്. ഇതോടൊപ്പം ഐസ് ക്രീമും, പഫ്സും വിതരണവും നടന്നിരുന്നു. ഇന്ന് പുലർച്ചെ മുതലാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ആരോഗ്യ വിഭാഗം ഭക്ഷണം പാകം ചെയ്ത സ്ഥലത്തെത്തി പരിശോധന നടത്തി. ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
യാത്രയയപ്പിനിടെ ബിരിയാണി കഴിച്ചു; തൃശൂരിൽ 25കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ