നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ മാല മോഷ്ടിച്ച് മുങ്ങി; സ്കൂട്ടര്‍ യാത്രക്കാരന്‍ അറസ്റ്റിൽ

By Web TeamFirst Published Jan 20, 2024, 1:53 AM IST
Highlights

തൃക്കേപ്പറമ്പ് പറയക്കാട് റോഡിലൂടെ നടന്നു പോയ വീട്ടമ്മയുടെ ഒന്നരപ്പവൻ തൂക്കം വരുന്ന മാലയാണ് സ്ക്കൂട്ടറിലെത്തിയ മോഷ്ടാവ് കവർന്നത്. 

കൊച്ചി: വഴിയാത്രിക്കാരിയായ വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന് കളഞ്ഞയാൾ പോലീസ് പിടിയിൽ. പറവൂർ ചെറിയ പല്ലംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേപ്പുറം മാളിയേക്കൽ വീട്ടിൽ ജോയി (53) ആണ് പറവൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. തൃക്കേപ്പറമ്പ് പറയക്കാട് റോഡിലൂടെ നടന്നു പോയ വീട്ടമ്മയുടെ ഒന്നരപ്പവൻ തൂക്കം വരുന്ന മാലയാണ് സ്ക്കൂട്ടറിലെത്തിയ മോഷ്ടാവ് കവർന്നത്. 

പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. വേറെയും കേസുകൾ ഇയാൾക്കെതിരെയുണ്ട്. മുനമ്പം ഡി.വൈ.എസ്.പി എം.കെ മുരളിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി.ബി ഷാഹുൽ ഹമീദ്, മാത്യു എം ജേക്കബ്ബ്, സി.ആർ ബിജു, കെ.യു ഷൈൻ, കെ.കെ അജീഷ്, എ.എസ്.ഐ പി.വി കൃഷ്ണൻ കുട്ടി, സീനിയർ സി.പി.ഒ മാരായ കെ.ബി നിബിൻ, കെ.ജി ജോസഫ്, മധു, സി.പി.ഒമാരായ സിന്റോ ജോയി, റെജി, കെ.കെ കൃഷ്ണ ലാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Latest Videos

ജാർഖണ്ഡില്‍ നിന്ന് ഷൂട്ടർമാരെത്തിയിട്ടും കുറവില്ലാതെ കാട്ടുപന്നി ആക്രമണം; കണ്ണീരിലാഴ്ത്തി ജിനീഷിന്റെ വിയോഗവും
കോഴിക്കോട്: തിരുവമ്പാടിയിൽ കാട്ടുപന്നിയെ പേടിച്ച് നാടും നാട്ടുകാരും എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നതിനിടെ തീരാനോവായി ജിനീഷിന്റെ മരണവാര്‍ത്ത. കഴിഞ്ഞ ഞായറാഴ്ച രാത്രി സുഹൃത്തും ബന്ധുവുമായ ബിബിനിനൊപ്പം സിനിമ കണ്ട് മുക്കത്ത് നിന്ന് മടങ്ങവേയാണ് കാട്ടുപന്നി ഇവര്‍ സഞ്ചരിച്ച ബൈക്കിന് കുറുകേ ചാടിയത്. ബൈക്കില്‍ നിന്ന് തെറിച്ച് വീണ ഇരുവര്‍ക്കും സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് ജിനീഷ് മരിച്ചത്.

തിരുവമ്പാടി പഞ്ചായത്തില്‍ മിക്ക വാര്‍ഡുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. പൊന്നാങ്കയം കൂടാതെ പുന്നക്കല്‍, തമ്പലമണ്ണ, ആനക്കാംപൊയില്‍, മുത്തപ്പന്‍പുഴ, പുല്ലൂരാംപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് രൂക്ഷമായ പ്രശ്‌നങ്ങളുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജിനീഷിന്റെ തന്നെ മറ്റൊരു ബന്ധുവിന്  കാട്ടുപന്നിയെ കണ്ട് പരിഭ്രമിച്ച് ഓടുന്നതിനിടയില്‍ വീണ് പരിക്കേറ്റിരുന്നു. കര്‍ഷകരെയും റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളെയും നാട്ടുകാരെയും പന്നി ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. ഒരു തവണ ഇത്തരത്തിലുണ്ടായ ആക്രമണത്തില്‍ ഒരാളുടെ കാല് കുത്തിക്കീറിയ നിലയിലായിരുന്നു. ഇതിനെല്ലാം പുറമേയാണ് വാഹനത്തിന് കുറുകേ ചാടിയുണ്ടാകുന്ന അപകടങ്ങള്‍. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് കൂടുതലും ഈ രീതിയില്‍ അപകടത്തില്‍പ്പെടുന്നത്.

ഝാര്‍ഘണ്ഡില്‍ നിന്നുള്ള നാല് ഷുട്ടര്‍മാരുള്‍പ്പെടെ പത്തോളം പേര്‍ കാട്ടുപന്നികളെ വെടിവെക്കാനായി തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതിനായി സ്വന്തം നിലയില്‍ തീരുമാനമെടുക്കാം എന്ന ഉത്തരവ് ഇറങ്ങിയതോടെയാണ് ഷൂട്ടര്‍മാരെ പുറത്തുനിന്ന് പോലും ഇറക്കിയത്. വേട്ടനായകളെ ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കൃഷി ഉല്‍പന്നങ്ങള്‍ക്കും മനുഷ്യര്‍ക്കും നേരെ അടിക്കടി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

tags
click me!