വിവാഹിതരായിട്ട് ഒന്നരമാസം മാത്രം, നവദമ്പതികളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി, ദുരന്തം ആരതി പുറത്ത് പോകാനിരിക്കെ

By Web TeamFirst Published Dec 9, 2023, 10:35 AM IST
Highlights

ഒക്ടോബർ 18നായിരുന്നു ശ്രീനാഥും ആരതിയും വിവാഹിതരായത്. ചെന്നൈയിൽ എൽ ആൻഡ് ടി കമ്പനി ജീവനക്കാരനായിരുന്നു ശ്രീനാഥ്.

തൊടുപുഴ: കഴിഞ്ഞ ദിവസം കാർ പുഴയിലേക്കു വീണ് മലയാളി നവദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് വെറും ഒന്നരമാസം മാത്രം. മധുവിധു ദിവസങ്ങൾക്കിടെയാണ് നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയിൽ ശ്രീനാഥ് (36), ഭാര്യ കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ എസ്.ആരതി (25) എന്നിവർ മരിച്ചത്.  തമിഴ്നാട്ടിലായിരുന്നു അപകടം. 

കോയമ്പത്തൂർ - ചിദംബരം ദേശീയപാതയിൽ തിരുച്ചിറപ്പള്ളിക്കു സമീപം കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനാണ് അപകടമുണ്ടായത്. വ്യാഴാഴ്ച കൂരോപ്പടയിൽനിന്നാണു ശ്രീനാഥും ഭാര്യയും ചെന്നൈയിലെ ജോലിസ്ഥലത്തേക്കു കാറിൽ പുറപ്പെട്ടത്. ചെന്നൈയിലേക്കു പോകുകയായിരുന്ന കാർ കൊള്ളിടം പാലത്തിന്റെ കൈവരികൾ തകർത്തു 50 അടിയോളം താഴ്ചയിലേക്കു വീഴുകയായിരുന്നു. പുഴയിൽ വെള്ളമില്ലാത്ത ഭാഗത്താണ് കാർ വീണത്. കാർ പൂർണമായും തകർന്നു. അപകടത്തിൽ ഇരുവരും തൽക്ഷണം മരിച്ചു. 

Latest Videos

ഒക്ടോബർ 18നായിരുന്നു ശ്രീനാഥും ആരതിയും വിവാഹിതരായത്. ചെന്നൈയിൽ എൽ ആൻഡ് ടി കമ്പനി ജീവനക്കാരനായിരുന്നു ശ്രീനാഥ്. ആരതി ജോലി ആവശ്യത്തിനായി വിദേശത്തേക്കു പോകാനിരിക്കെയായിരുന്നു. അപ്രതീക്ഷിതമായാണ് ദുരന്തമുണ്ടായത്. സന്തോഷ് കുമാറിന്റെയും സുജയുടെയും മകളാണ് ആരതി. ശശിധരൻ നായരുടെയും ഓമന ശശിധരന്റെയും മകനാണു ശ്രീനാഥ്.  

click me!