പോര്‍ച്ചുഗലിലെ ബ്രാഗയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പാണ് ആദരവ് ഏറ്റുവാങ്ങിയത്
കോഴിക്കോട്: രാജ്യത്ത് ആദ്യമായി സാഹിത്യനഗര പദവി നേടിയ കോഴിക്കോടിനുള്ള അംഗീകാരം ഏറ്റുവാങ്ങി. പോര്‍ച്ചുഗലിലെ ബ്രാഗയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പാണ് ആദരവ് ഏറ്റുവാങ്ങിയത്. ബ്രാഗയിലെ യുനെസ്‌കോ സര്‍ഗാത്മക നഗര നെറ്റ്‌വര്‍ക്ക് വാര്‍ഷിക സമ്മേളന വേദിയാണ് മലയാളിക്ക് എന്നും ഓര്‍ത്തുവെക്കാവുന്ന അഭിമാന നിമിഷത്തിന് സാക്ഷിയായത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെ ആരംഭിച്ച സാഹിത്യ നഗരങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത സെഷനില്‍ പുതുതായി പദവി നേടിയ കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. പ്രതിനിധികള്‍ തങ്ങളുടെ നഗരങ്ങളുടെ സാഹിത്യ സാംസ്‌കാരിക പാരമ്പര്യങ്ങളെ സംബന്ധിച്ച അവതരണങ്ങള്‍ നടത്തി.
കോഴിക്കോടിനെ പ്രതിനിധീകരിച്ച് മേയര്‍ ബീന ഫിലിപ്പാണ് അവതരണം നടത്തിയത്. വാസ്‌കോഡഗാമ എത്തിയതിനെ തുടര്‍ന്ന് രൂപപ്പെട്ട കോഴിക്കോടും പോര്‍ച്ചുഗലും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധത്തെ കുറിച്ച് പരാമര്‍ശിച്ച് കൊണ്ടാണ് മേയര്‍ സംസാരത്തിന് തുടക്കം കുറിച്ചത്. സാഹിത്യ സാംസ്‌കാരിക പാരമ്പര്യവും എങ്ങിനെയാണ് സാഹിത്യ നഗര പദവിക്ക് അനുയോജ്യമായ സാഹചര്യം നമ്മുടെ കോഴിക്കോട് ഉരുത്തിരിഞ്ഞ് വന്നതെന്നും മേയര്‍ വിശദീകരിച്ചു. ബ്രാഗ മേയര്‍ റിക്കാര്‍ഡോ റിയോ, പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെ ബെലോ ഡിസൂസ, യുനെസ്‌കോ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. കോര്‍പറേഷന്‍ സെക്രട്ടറി കെ യു ബിനിയും മേയറെ അനുഗമിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം