'പരീക്ഷ സമ്മർദ്ദമല്ല, നിരന്തര മാനസിക പീഡനം'; അജാസ് ഖാന്‍റെ ആത്മഹത്യയിൽ അധ്യാപകര്‍ക്കെതിരെയും അന്വേഷണം

By Web TeamFirst Published Sep 24, 2024, 7:34 AM IST
Highlights

അജാസിന്റെ അധ്യാപകരായ റിനു, സീന എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. ഇവര്‍ക്കെതിരെ  നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്  കഴിഞ്ഞ ദിവസം അജാസിന്റെ രക്ഷിതാക്കളും സഹപാഠികളും കോളേജിന് മുൻപിൽ സമരം ചെയ്തിരുന്നു

കോട്ടയം: കോട്ടയം എസ്എംഇ കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന അജാസ് ഖാന്റെ ആത്മഹത്യയിൽ അധ്യാപകര്‍ക്കെതിരെയും അന്വേഷണം. അധ്യാപകരുടെ മാനസിക പീഡനമാണ് അജാസിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് രക്ഷിതാക്കളും സഹപാഠികളും നടത്തിയ സമരത്തെ തുടര്‍ന്നാണ് തീരുമാനം. ആരോപണവിധേയരായ റീനു, സീന എന്നി അധ്യാപകരെ സ്ഥലം മാറ്റി.

ഈ മാസം മൂന്നിന് ആയിരുന്നു എസ്എംഇ കോളേജിലെ ഒന്നാം വര്‍ഷ എംഎൽടി വിദ്യാര്‍ത്ഥിയായ അജാസ് ഖാനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അന്ന് മുതൽ അധ്യാപകരിൽ നിന്നും നിരന്തരമുണ്ടായ മാനസിക പീഡനം മൂലമാണ് അജാസ് ആത്മഹത്യ ചെയ്തതെന്ന് രക്ഷിതാക്കൾ ആരോപിച്ചിരുന്നു. അജാസിന്റെ അധ്യാപകരായ റിനു, സീന എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. ഇവര്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്  കഴിഞ്ഞ ദിവസം അജാസിന്റെ രക്ഷിതാക്കളും സഹപാഠികളും കോളേജിന് മുൻപിൽ സമരം ചെയ്തു.

Latest Videos

സമരത്തോടെ കോളേജ് പ്രിൻസിപ്പാൾ സിപാസ് ഡയറക്ടറുമായി ചര്‍ച്ച നടത്തി ആരോപണവിധേയരായ രണ്ട് അധ്യാപകരെയും സ്ഥലം മാറ്റാൻ തീരുമാനിച്ചു. ഇവര്‍ക്കെതിരെ അന്വേഷണവും ഉണ്ടാകും. അജാസിന്റെ ആത്മഹത്യയിൽ പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദ്ദമല്ല, കോളേജ് അധികൃതരിൽ നിന്നും അധ്യാപകരിൽ നിന്നും മകന് മാനസിക പീഡനം എൽക്കേണ്ടി വന്നിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

Read More : മണ്ണിടിച്ചിൽ ജാഗ്രത വേണം, 7 ജില്ലകളിൽ ഇടിമിന്നലോടെ മഴയും 40 കി.മി വേഗതയിൽ കാറ്റും; പുതിയ റഡാർ ചിത്രം ഇങ്ങനെ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

click me!