പേരാമ്പ്ര ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
കോഴിക്കോട്: പേരാമ്പ്ര പന്നിമുക്കിൽ നിന്നും മാരക നിരോധിത ലഹരിമരുന്നായ എം ഡി എം എയുമായി യുവതിയും യുവാവും പിടിയിൽ. ചേരാപുരം സ്വദേശി അജ്മൽ വി സി, ചേരാപുരം ചെറിയവരപുറത്ത് ചെറുവണ്ണൂർ സ്വദേശിനി അനുമോൾ വലിയ പറമ്പിൽ മീത്തൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പേരാമ്പ്ര ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
പേരാമ്പ്രയിൽ നിന്നും എം ഡി എം എയുമായി യുവതിയും യുവാവും വടകര റൂട്ടിൽ കാറിൽ പോകുന്നുണ്ടെന്നായിരുന്നു ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യവിവരം. ഇതിന് പിന്നാലെ മേപ്പയ്യൂർ പൊലീസും ഡി വൈ എസ് പിയുടെ പേരാമ്പ്രയിലെ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് യുവാവും യുവതിയും അറസ്റ്റിലായത്. ഇവരിൽ നിന്നും 14.500 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു .പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ഇനിയും ശക്തമായ നടപടികൾ എടുക്കുമെന്നും പൊലീസ് അറിയിച്ചു. പേരാമ്പ്രയിൽ കോഴിക്കോട് ജില്ലാ കലോത്സവം നടക്കുന്ന പ്രദേശത്തിന് സമീപത്തായുള്ള സ്ഥലത്ത് നിന്നാണ് എം ഡി എം എ പിടികൂടിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ വയനാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ടയിൽ എം ഡി എം എയുമായി മധ്യവയസ്കൻ പിടിയിലായി എന്നതാണ്. കോഴിക്കോട് കേച്ചേരി എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി വീട്ടില്‍ കെ ശ്രീജിഷ് (47) ആണ് പിടിയിലായത്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ശ്രീജിഷിനെ എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും അമ്പത് ഗ്രാം എം ഡി എം എ കണ്ടെടുത്തു. പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ കണ്ടെത്തിയതെന്ന് മാനന്തവാടി എക്‌സൈസ് അധികൃതർ അറിയിച്ചു.
രഹസ്യവിവരം, കർണ്ണാടക ബസിലെത്തിയ 47 കാരനെ വയനാട്ടിൽ എക്സൈസ് പൊക്കി; പോക്കറ്റിൽ എംഡിഎംഎ !