എയര്‍പോര്‍ട്ട് പൊലീസ് ഇന്‍സ്പെക്ടര്‍ എം സി അഭിലാഷ്, എ എസ് ഐ സന്ദീപ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ലിജിന്‍, എന്നിവരാണ് കുങ്കുമപ്പൂവ് പിടികൂടിയത്.
കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ 12 കിലോ കുങ്കുമപ്പൂവ് പിടികൂടി. കുടക് സ്വദേശി നിസാറിൽ നിന്നാണ് എയർപോർട്ട് പൊലീസ് കുങ്കുമപ്പൂവ് പിടിച്ചെടുത്തത്. ദുബായിൽ നിന്നാണ് എത്തിച്ചത്. കസ്റ്റംസ് പരിശോധനക്ക് ശേഷം അന്താരാഷ്ട്ര അറൈവല്‍ ഏരിയക്ക് പുറത്തുവന്നപ്പോഴായിരുന്നു പൊലീസിന്‍റെ പരിശോധന. ചെക്ക് ഇന്‍ ബാഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കുങ്കുമപ്പൂവ് കണ്ടെത്തിയത്.
എയര്‍പോര്‍ട്ട് പൊലീസ് ഇന്‍സ്പെക്ടര്‍ എം സി അഭിലാഷ്, എ എസ് ഐ സന്ദീപ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ലിജിന്‍, എന്നിവരാണ് കുങ്കുമപ്പൂവ് പിടികൂടിയത്. അതേസമയം, ചെരിപ്പിനുള്ളിൽ സ്വർണം കടത്തിയയാൾ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടിയിലായിരുന്നു. 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും പൊലീസ് പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായിട്ടുള്ളത്.
കരിപ്പൂരിൽ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വർണക്കടത്ത് കേസാണിത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് സ്വർണം പിടിച്ചെടുത്തത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‍പ്രസിൽ എത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസാണ് സ്വർണം കടത്തിയത്. കസ്റ്റംസിനെ മറികടന്ന് ഇയാൾ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴായിരുന്നു പൊലീസിന്‍റെ പരിശോധന.
അനസിന്‍റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 446 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. വിപണിയിൽ 28 ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് പിടികൂടുന്ന ഏഴാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിച്ച ശേഷം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം