ജലസ്രോതസ് ശുചീകരിക്കുന്നതിൽ വീഴ്ച; കോഴിക്കോട്ടെ മഞ്ഞപ്പിത്ത ബാധയിൽ ജനകീയ സമിതിയെ പഴിചാരി കോർപറേഷൻ

By Web TeamFirst Published Sep 6, 2024, 12:40 PM IST
Highlights

മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന പ്രാദേശിക കുടിവെളള പദ്ധതിയുടെ ചുമതല ജനകീയ സമിതിക്കാണെന്നാണ് കോര്‍പറേഷന്‍റെ നിലപാട്.

കോഴിക്കോട്: മ‍ഞ്ഞപ്പിത്തം പടരുന്നതില്‍ കൊമ്മേരി ജനകീയ സമിതിയെ പഴിചാരി കോര്‍പറേഷന്‍. മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന പ്രാദേശിക കുടിവെളള പദ്ധതിയുടെ ചുമതല ജനകീയ സമിതിക്കാണെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. ജല സ്രോതസ് ശുചീകരിക്കാനാവശ്യമായ സഹായം നല്‍കിയിട്ടും ഇതില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം.

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുളളത് 25 പേരാണ്. 23കാരിയുടെ നില ഗുരുതരമാണ്. രോഗകാരണം കുടിവെള്ളമെന്ന് സ്ഥിരീകരിച്ചില്ലെങ്കിലും ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കുറവില്ല. വൃത്തിഹീനമായി പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക കുടിവെളള പദ്ധതിയാണ് പ്രതികൂട്ടില്‍. പ്രദേശത്തെ നാല്  കിണറുകളില്‍ നിന്നുളള വെള്ളം ടാങ്കിലേക്ക് എത്തിച്ച് 265 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുളള പദ്ധതിയുടെ നടത്തിപ്പ് വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള ജനകീയ സമിതിക്കായിരുന്നു. പദ്ധതിയുടെ ഭാഗമായ രണ്ടു കിണറുകളും ടാങ്കും വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായി. ഈ സാഹചര്യത്തിലാണ് നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുക്കാതെയുളള കോര്‍പറേഷന്‍റെ കൈ കഴുകല്‍.

Latest Videos

മഴക്കാല പൂര്‍വ ശുചീകരണത്തിന്‍റെ ഭാഗമായി കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിക്കാന്‍ കോര്‍പറേഷന്‍ ജനകീയ സമിതിക്ക് സാധന സാമഗ്രികള്‍ നല്‍കിയിരുന്നു. ശുചീകരിച്ചുവെന്ന റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും ഇക്കാര്യത്തില്‍ പരിശോധനയൊന്നും ഉണ്ടായില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പ്രദേശത്ത് മെഡിക്കല്‍ ക്യാന്പ് ഉള്‍പ്പെടെയുളള നടപടികളുമായി മുന്നോട്ട് പോകാനാണ് കോര്‍പറേഷന്‍റെ തീരുമാനം.

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!