35 കിലോയോളം തൂക്കം വരുന്ന റോസാപ്പൂവാണ് പ്രിൻസ് ഭാര്യ രജിമോൾക്ക് പതിനഞ്ചാം വിവാഹ വാർഷികത്തിന് സമ്മാനിച്ചത്. കയ്യിലെടുക്കണമെങ്കിലും മൂന്നു പേരെങ്കിലും വേണം.
ഇടുക്കി: വിവാഹ വാർഷിക സമ്മാനമായി ഭാര്യാ ഭർത്താക്കന്മാർ റോസാപ്പൂ നൽകുന്നത് സാധാരണമാണ്. എന്നാൽ രാമക്കൽ മേട് സ്വദേശി പ്രിൻസ് തൻറെ ഭാര്യക്ക് പതിനഞ്ചാം വിവാഹ വാർഷിക സമ്മാനമായി നൽകിയതു പോലൊരു റോസാപ്പൂ ലോകത്താരും ഇതുവരെ നൽകിയിട്ടുണ്ടാകില്ല. ആരെയും അത്ഭുതപ്പെടുത്തുന്ന ഈ പൂവിന്‍റെ വിശേഷങ്ങള്‍ ഇവയൊക്കെയാണ്.
35 കിലോയോളം തൂക്കം വരുന്ന റോസാപ്പൂവാണ് പ്രിൻസ് ഭാര്യ രജിമോൾക്ക് പതിനഞ്ചാം വിവാഹ വാർഷികത്തിന് സമ്മാനിച്ചത്. കയ്യിലെടുക്കണമെങ്കില്‍ മൂന്നു പേരെങ്കിലും വേണം. അക്ഷരാർത്ഥത്തിൽ കാരിരുമ്പിന്‍റെ ദൃഢതയുള്ള റോസാ പൂവ്. ഇരുമ്പ് ഷീറ്റു കൊണ്ട് ഒരാഴ്ച പണിപ്പെട്ടാണിത് തീർത്തത്. വീട്ടിൽ വച്ച് അവസാനം വരെ സസ്പെൻസ് കാത്തു സൂക്ഷിച്ചായിരുന്നു നിർമ്മാണവും പിന്നീടുള്ള കൈമാറലും.
രണ്ടരയടി വ്യാസമുണ്ട് ലോഹത്തിൽ തീർത്ത മനോഹരമായ റോസാപ്പൂവിന്. വ്യത്യസ്തമായ നിർമിതികളിലൂടെ ഇതിനു മുൻപും പ്രിൻസ് വാർത്തകളിൽ ഇടം നേടിയിരുന്നു. നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിലെ തീവണ്ടി, കപ്പൽ, വിമാനം, മുണ്ടിയെരുമ എൽപി സ്കൂളിലെ വന്ദേഭാരത്, ഹെലികോപ്റ്റർ എന്നിവയും പ്രിൻസിന്‍റെ സൃഷ്ടികളാണ്. മൂന്ന് റെക്കോഡുകളും നേടിയിട്ടുണ്ട്.