തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറാം വാർഡിൽ നിന്നുള്ള അഞ്ചേരി ഡേവിസിന്റെ വിവാഹ മോതിരമാണ് കളഞ്ഞു കിട്ടിയത് എന്ന് തിരിച്ചറിഞ്ഞു
തൃശൂർ: പുത്തൻചിറ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേന പ്രവർത്തകർ നാടിന്റെ അഭിമാനമായി മാറി. വാർഡുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ എംസിഎഫിൽ എത്തിച്ച് തരംതിരിക്കുന്നതിനിടയിൽ ലഭിച്ച സ്വർണമോതിരം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചാണ് പ്രവർത്തകർ മാതൃകയായത്. ഹരിതകർമ സേന അംഗമായ നളിനിക്ക് ആണ് സ്വർണമോതിരം ലഭിച്ചത്.
ലഭിച്ച ഉടനെ ഐആർടിസി കോർഡിനേറ്റർക്ക് കൈമാറുകയും പഞ്ചായത്ത് പ്രസിഡന്റിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറാം വാർഡിൽ നിന്നുള്ള അഞ്ചേരി ഡേവിസിന്റെ വിവാഹ മോതിരമാണ് കളഞ്ഞു കിട്ടിയത് എന്ന് തിരിച്ചറിഞ്ഞു. ഒരു പവനോളം തൂക്കം വരുന്ന മോതിരമാണ് കളഞ്ഞു കിട്ടിയത്. സത്യസന്ധതയുടെ ഉദാത്തമായ മാതൃകയെന്നാണ് ഹരിതകർമ സേന അംഗം നളിനിയെ നാട്ടുകാർ വിശേഷിപ്പിച്ചത്.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ചു നടന്ന അനുമോദന ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് പൊന്നാട അണിയിച്ച് അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത അനീഷ്, വാർഡ് മെമ്പർമാരായ വി എൻ രാജേഷ്, പദ്മിനി ഗോപിനാഥ്, പഞ്ചായത്ത് സെക്രട്ടറി പി പ്രജീഷ്, ഐആർടിസി കോർഡിനേറ്റർ നസീമ തുടങ്ങിയവർ സംസാരിച്ചു. മോതിരത്തിന്റെ ഉടമസ്ഥരായ അഞ്ചേരി ഡേവിസ്, ലിസി ദമ്പതികൾക്ക് മോതിരം ചടങ്ങിൽ വച്ച് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം