യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ജനുവരി മാസത്തെ ഭണ്ഡാരത്തിലെ എണ്ണൽ പൂർത്തിയായപ്പോൾ നിരോധിച്ച നോട്ടുകളും നിറയെ കിട്ടി. കേന്ദ്ര സർക്കാർ പിൻവലിച്ച 238 നോട്ടുകളാണ് ഭണ്ഡാരത്തിൽ ലഭിച്ചത്. 2000 ന്‍റെ 45 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 40 കറൻസിയും അഞ്ഞൂറിന്‍റെ 153 കറൻസിയുമാണ് ലഭിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
അതേസമയം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ മൊത്തം ലഭിച്ചത് ആറ് കോടിയിലേറെ രൂപയാണെന്ന് ഭാരവാഹികൾ അറിയിച്ചു. 6,1308091 രൂപയാണ് ജനുവരി മാസത്തിൽ ഗുരുവായൂർ ഭണ്ഡാരത്തിൽ ലഭിച്ചത്. 2 കിലോ 415 ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും ലഭിച്ചു. 13 കിലോ 340ഗ്രാം വെള്ളിയും ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രംകിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി 207007രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കാണിതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ കഴിഞ്ഞ ദിവസം ഗുരുവായൂരിൽ എത്തിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ തുടങ്ങിയവരും ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂരിൽ എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സർവ്വീസ് വഴി കെ എസ് ആർ ടി സിക്ക് ലഭിച്ച വരുമാനത്തിന്‍റെ കണക്ക് പുറത്തുവന്നിട്ടുണ്ട്. കെ എസ് ആർ ടി സിക്ക് ഇത്തവണത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സർവീസുകളിലൂടെ 38.88 കോടിയുടെ വരുമാനമാണ് ലഭിച്ചത്. മണ്ഡല കാലം ആരംഭിച്ചതു മുതൽ പമ്പ - നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവ്വീസുകളും 34,000 ദീർഘദൂര സർവ്വീസുകളും നടത്തി. ആകെ 64. 25 ലക്ഷം ആളുകളാണ് കെ എസ് ആർ ടി സി വഴി യാത്ര ചെയ്തത്.