പൂർണമായി കൈവിരലുകളില്ല; ഇടപെട്ട് അധികൃതർ, ജോസിമോൾക്ക് ആധാറിന് വഴിയൊരുങ്ങുന്നു

By Web TeamFirst Published Dec 6, 2023, 7:48 AM IST
Highlights

പ്രശ്നത്തില്‍ കേന്ദ്ര ഐടി മന്ത്രാലയവും കോട്ടയം ജില്ലാ ഭരണകൂടവും ഇടപെട്ടതിനു പിന്നാലെ ഐടി മിഷന്‍ അധികൃതര്‍ ജോസിമോളുടെ വീട്ടിലെത്തി ആധാര്‍ എന്‍ റോള്‍മെന്‍റ് നടത്തുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെയാണ് അധികൃതരുടെ ഇടപെടലുണ്ടായത്. 

കോട്ടയം: ഇരുകൈകളിലും പൂര്‍ണമായി വിരലുകള്‍ ഇല്ലാത്തതിന്‍റെ പേരില്‍ ആധാര്‍ നിഷേധിക്കപ്പെട്ട കോട്ടയം കുമരകത്തെ ഭിന്നശേഷിക്കാരി ജോസിമോള്‍ക്ക് ആധാര്‍ കാര്‍ഡ് കിട്ടാന്‍ വഴിയൊരുങ്ങുന്നു. പ്രശ്നത്തില്‍ കേന്ദ്ര ഐടി മന്ത്രാലയവും കോട്ടയം ജില്ലാ ഭരണകൂടവും ഇടപെട്ടതിനു പിന്നാലെ ഐടി മിഷന്‍ അധികൃതര്‍ ജോസിമോളുടെ വീട്ടിലെത്തി ആധാര്‍ എന്‍ റോള്‍മെന്‍റ് നടത്തുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെയാണ് അധികൃതരുടെ ഇടപെടലുണ്ടായത്. 

അപൂര്‍വ രോഗം ബാധിച്ച് കിടപ്പിലായ ജോസിമോള്‍ക്ക് ആധാര്‍ കിട്ടാത്തതു മൂലം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന വാര്‍ത്ത ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇരുകൈകളിലെയും വിരലുകള്‍ ഭാഗികമാണെന്ന കാരണത്താലായിരുന്നു ഇക്കാലമത്രയും ജോസിമോള്‍ക്ക് ആധാര്‍ കിട്ടാതെ പോയത്. ആധാര്‍ കിട്ടാത്തതിനെ തുടര്‍ന്ന് ജോസിമോളും കുടുംബവും നേരിടുന്ന പ്രശ്നം ഏഷ്യാനെറ്റ് ന്യൂസിലൂടെ ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര ഐടി മന്ത്രാലയം പ്രശ്നത്തില്‍ ഇടപെട്ടു. കോട്ടയം ജില്ലാ കലക്ടര്‍ വി.വിഗ്നേശ്വരിയുടെ ഇടപെടലും ഉണ്ടായി. ഇതോടെയാണ് ഐടി മിഷന്‍ ജില്ലാ അധികൃതര്‍ കഴിഞ്ഞ ദിവസം വീണ്ടും കുമരകത്തെ ജോസിമോളുടെ വീട്ടിലെത്തി ആധാര്‍ എന്‍ റോള്‍മെന്‍റ് നടത്തിയത്. ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഭാവിയില്‍ ഭിന്നശേഷിക്കാര്‍ക്കാര്‍ക്കും ആധാര്‍ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് സ്വമേധയാ കേസെടുത്ത് സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍റെ ഇടപെടല്‍.

Latest Videos

മൂക്കിലെ ദശ നീക്കാൻ ആശുപത്രിയിലെത്തി; സ്റ്റെബിൻ മടങ്ങിയത് ചേതനയറ്റ ശരീരവുമായി, മൃതദേഹം പുറത്തെടുത്ത് പരിശോധന

ജോസിമോളുടേത് സവിശേഷ പ്രശ്നമായി പരിഗണിച്ച് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഐടി മിഷന്‍ അധികൃതര്‍ അറിയിച്ചു. ആധാര്‍ അതോറിറ്റിയായ യുഐഡിഎഐയുടെ ഭാഗത്തു നിന്നുളള അനുമതി എന്ന സാങ്കേതികത കൂടി പൂര്‍ത്തിയായാല്‍ രണ്ടാഴ്ചയ്ക്കുളളില്‍ ജോസിമോള്‍ക്ക് ആധാര്‍ കിട്ടും. സാധാരണക്കാര്‍ക്കൊപ്പം നിന്നുളള ഏഷ്യാനെറ്റ് ന്യൂസിന്‍റെ മറ്റൊരു വാര്‍ത്താ ഇടപെടലങ്ങനെ സാര്‍ഥകമായൊരു പരിസമാപ്തിയിലുമെത്തും.

https://www.youtube.com/watch?v=Ko18SgceYX8

click me!