മണ്ണ്, മണൽ മാഫിയയിൽ നിന്നും പണം കൈപ്പറ്റി എന്ന ആരോപണത്തിൽ കഴിഞ്ഞ ദിവസം രണ്ട് പേർക്കുമെതിരെ അന്വേഷണം നടത്തിയിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് എസ്എച്ച്ഒയ്ക്കും എഎസ്ഐക്കും സസ്പെന്‍ഷന്‍. ഭൂമാഫിയ സംഘത്തിൽ നിന്ന് പണം കൈപ്പറ്റി എന്ന് ആരോപണത്തെ തുടര്‍ന്നാണ് നടപടി. പോത്തൻകോട് എസ്എച്ച്ഒ ഇതിഹാസ് താഹ, എഎസ്ഐ വിനോദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. നെയ്യാറ്റിൻകര ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. മണ്ണ്, മണൽ മാഫിയയിൽ നിന്നും പണം കൈപ്പറ്റി എന്ന ആരോപണത്തിൽ കഴിഞ്ഞ ദിവസം രണ്ട് പേർക്കുമെതിരെ അന്വേഷണം നടത്തിയിരുന്നു.
ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. അതേസമയം, അടുക്കളയില്‍ ചാക്കില്‍ സൂക്ഷിച്ച കൈക്കൂലിപ്പണവുമായി കോഴിക്കോട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിലായിരുന്നു. ഫറോക്ക് ഓഫീസിലെ എംവിഐ അബ്ദുല്‍ ജലീലാണ് പിടിയിലായത്. പുകപരിശോധന കേന്ദ്രം നടത്തിപ്പുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്. ഫറോക്കിലെ പുകപരിശോധന കേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് എംവിഐ അബ്ദുള്‍ ജലീല്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
കൈക്കൂലി ലഭിക്കാന്‍ വേണ്ടി പുക പരിശോധന കേന്ദ്രത്തിന്റെ ഐഡി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ അബ്ദുള്‍ ജലീല്‍ ബ്ലോക്ക് ചെയ്യുകയിരുന്നു. ഇത് പുനസ്ഥാപിക്കാനായിരുന്നു പണം ആവശ്യപ്പെട്ടത്. ഇക്കാര്യം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിജിലന്‍സ് നല്‍കിയ പണവുമായി ഇന്ന് രാവിലെ പരാതിക്കാരന്‍ എംവിഐയുടെ അഴിഞ്ഞിലത്തെ വാടക വീട്ടിലെത്തി. പിന്നാലെ വീട്ടിലെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെത്തു. അടുക്കളഭാഗത്തെ ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. വീട്ടില്‍ വിശദമായ പരിശോധന നടത്തിയ വിജിലന്‍സ് നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെയും നിരവധി തവണ നേരിട്ടും ഏജന്റുമാര്‍ മുഖേനയും ഇയാള്‍ കൈകകൂലി വാങ്ങിയ വിവരം ലഭിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം