ശനിയാഴ്ച രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്സ് കോളേജിന് മുൻപിലായിരുന്നു അപകടം.
തിരുവനന്തപുരം: തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ കൂടി മരിച്ചു. കഴക്കൂട്ടം വടക്കുംഭാഗം സ്വദേശി അറഫാൻ (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്സ് കോളേജിന് മുൻപിലായിരുന്നു അപകടം.
അറഫാൻ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന ബൈക്കിന്‍റെ പിന്‍സീറ്റിലിരുന്ന ആലപ്പുഴ സ്വദേശി ഉണ്ണിക്കുട്ടൻ (35) മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ഇന്നലെ പുലർച്ചയോടെ മരിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരിക്കെ അറഫാൻ മരിച്ചത്.
സിനിമ കണ്ടു മടങ്ങുകയായിരുന്ന ഉണ്ണിക്കുട്ടനും സുഹൃത്ത് പ്രിൻസും. അപകടം നടക്കുമ്പോള്‍ പ്രിൻസ് ആണ് വാഹനം ഓടിച്ചിരുന്നത്. റോഡിലേക്ക് തെറിച്ച് വീണതോടെയാണ് ഉണ്ണിക്കുട്ടന് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ കഴക്കൂട്ടം പൊലീസെത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. കഴക്കൂട്ടം കിൻഫ്രയിലെ സ്വകാര്യ ഐസ്ക്രീം കമ്പനിയിലെ സീനിയർ അക്കൗണ്ടൻറ് ആയിരുന്നു ഉണ്ണിക്കുട്ടൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം