2017 ല്‍ പാപ്പാത്തി ചോലയില്‍ കയ്യേറ്റമോഴുപ്പിച്ച സ്ഥലങ്ങളും അരിക്കൊമ്പന്‍റെ സഞ്ചാര പാതകളും അടങ്ങുന്ന പ്രദേശങ്ങളുമാണ് അന്തിമ വിജ്ഞാപനത്തോടെ സംരക്ഷിത വനമാക്കുക.
ഇടുക്കി: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ റിസർവ് വനമായി അന്തിമ വിജ്ഞാപനമിറക്കാനുള്ള നടപടികൾ തുടങ്ങി. മുന്നു മാസത്തിനുള്ളില്‍ പുരോഗതി അറിയിക്കാനാണ് പ്രിന്‍സിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 2017 ല്‍ പാപ്പാത്തി ചോലയില്‍ കയ്യേറ്റമോഴുപ്പിച്ച സ്ഥലങ്ങളും അരിക്കൊമ്പന്‍റെ സഞ്ചാര പാതകളും അടങ്ങുന്ന പ്രദേശങ്ങളുമാണ് അന്തിമ വിജ്ഞാപനത്തോടെ സംരക്ഷിത വനമാക്കുക.
പാപ്പാത്തി ചോലയില്‍ കുരിശ് സ്ഥാപിച്ച് കയ്യേറാന്‍ ശ്രമിച്ച പ്രദേശം 2017 ല്‍ റവന്യുവകുപ്പ് ഒഴുപ്പിച്ചിരുന്നു. ഇവിടെ വീണ്ടും കയ്യേറ്റമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വനംവകുപ്പ് ഏറ്റെടുക്കണമെന്ന് റവന്യുവകുപ്പ് ആന്നെ ആവശ്യപെട്ടതാണ്. തുടര്‍ന്ന് വനംവകുപ്പ് പ്രത്യേക ഓഫീസറെ നിയമിച്ച് പരിശോധന നടത്തി കരട് വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. ഈ സ്ഥലങ്ങളാണ് അന്തിമ വിജ്ഞാപനത്തിന് അവസാന നടപടി സ്വീകരിക്കുന്ന പ്രദേശങ്ങളില്‍ പ്രധാനം. ഇതോടോപ്പം നിലവില്‍ വനംവകുപ്പിന്‍റെ സംരക്ഷണയില്‍ ഉള്ള സൂര്യനെല്ലി മലനിരകള്‍, ആനയിറങ്കല്‍ ഡാമിന‍്റെയും 301 കോളനിയുടെയും പരിസരങ്ങള്‍, അരിക്കൊമ്പനെ സ്ഥിരമായി കാണാറുണ്ടായിരുന്ന യൂക്കാലി തോട്ടം എന്നിവയും ഉള്‍പ്പെടും. വനംവകുപ്പിന്‍റെ കൈവശമെങ്കിലും ഈ ഭൂമിക്കൊന്നും അന്തിമ വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിരുന്നില്ല. ഇവയെല്ലാം കൂടി 364.39 ഹെക്ടറാണ് നടപടി പൂർത്തിയാകുന്നതോടെ റിസര്‍വ് വനമാകുക. ഇവിടങ്ങളോന്നും കാര്യമായി ജനവാസമുള്ള പ്രദേശങ്ങളല്ല. റിസര്‍വ് വനത്തിന് ബഫര്‍ സോണ്‍ ഇല്ലാത്തതിനാല്‍ പരിസരത്തുള്ള ആളുകള്‍ക്ക് പ്രശ്നങ്ങളുമുണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്.
റിസര്‍വ് വനമാക്കുന്ന പ്രദേശത്തെ റോഡുകള്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന ജലശ്രോതസുകള്‍ ജനവാസമേഖലയുണ്ടെങ്കില്‍ അത് കൈവശക്കാരുണ്ടെങ്കിൽ വിവരങ്ങള്‍ എന്നിവ ശേഖരിച്ച് പരിഹരിക്കുകയെന്നതാണ് നടപടികള്‍ പ്രധാനം. ജില്ലാ കളക്ടറാണ് നടപടികള്‍ക്ക് മേല്‍നോട്ടം നടത്തുക. ദേവികുളം ആര്‍ ഡി ഒയെ സെറ്റില്‍മെന്‍റ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. സെറ്റില്‍മെന്‍റ് ഓഫീസര്‍ക്കോപ്പം ദേവികുളം ഡി എഫ് ഒയും നടപടികളില്‍ പങ്കെടുക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം