രണ്ട് ഇടപാടുകളിലായി ആകെ 25000 രൂപയാണ് പരാതിക്കാരന് നഷ്ടമായത്.
ആലപ്പുഴ: തഴക്കര സ്വദേശിയിൽ നിന്നും ഓൺലൈൻ ജോബ് ടാസ്ക് എന്ന പേരിൽ 25000 രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. ദില്ലി ഉദ്ദം നഗർ സ്വദേശിയായ ആകാശ് ശ്രീവാസ്തവ (28) യെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഡൽഹി ഉദ്ദംനഗറിലുള്ള ബുദ്ധ് വിഹാർ എന്ന സ്‌ഥലത്തു നിന്നും അറസ്റ്റ് ചെയ്തത്. പരാതിക്കാരനെ മാർക്കറ്റിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞു ആൾമാറാട്ടം നടത്തി വാട്സാപ്പ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പു നടത്തിയത്. ഓൺലൈൻ ടാസ്ക് എന്ന പേരിൽ പരാതിക്കാരന് ഗൂഗിൾ മാപ് ലിങ്ക് അയച്ചുകൊടുക്കുകയും അതിലെ ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിപ്പിച്ച ശേഷം ചെറിയ തുകകൾ പ്രതിഫലം നൽകി വിശ്വസിപ്പിച്ചുമാണ് തട്ടിപ്പു നടത്തിയത്. രണ്ട് ഇടപാടുകളിലായി ആകെ 25000 രൂപയാണ് പരാതിക്കാരന് നഷ്ടമായത്. പരാതിക്കാരനിൽ നിന്നും 20000 രൂപ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയ പ്രതിയാണ് അറസ്റ്റിലായത്.
കഴിഞ്ഞ വര്‍ഷം ജനുവരിയിൽ തഴക്കര സ്വദേശിയുടെ പരാതിയില്‍ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിരുന്നു. ജൂൺ 1 ന് പ്രതിക്ക് നോട്ടീസ് നല്‍കുകയും ജൂലൈ 14 ന് അന്വേഷണം പൂർത്തിയാക്കി ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. അന്വേഷണ സംഘം ഡൽഹിയിലെത്തി പ്രതിയെ ഉത്തംനഗറിലുള്ള ബുദ്ധവിഹാർ എന്ന സ്‌ഥലത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആർ പത്മരാജിന്റെ നേതൃത്വത്തിൽ, സീനിയർ സിപിഓമാരായ ബിജു ബി, ഷിബു എസ്, അജയകുമാർ എം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...