ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് രണ്ട് ദിവസമായി ജില്ലയില്‍ പൊലീസും എക്സൈസും പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതികള്‍ പിടിയിലാവുന്നത്. പ്രതികള്‍ ബംഗളൂരുവിലേക്ക് എംഡിഎംഎ വാങ്ങാന്‍ പോയ കാര്‍ കര്‍ണ്ണാടകയില്‍ അപകടത്തില്‍പ്പെട്ടു
കോഴിക്കോട്: കോഴിക്കോട് ലഹരി വിരുദ്ധ ദിനത്തില്‍ വന്‍ ലഹരി വേട്ട. യുവതി ഉള്‍പ്പെടെ നാല് പേരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരി കടത്തുന്നതിനിടെയാണ് ഇവരെ പൊലീസ് കുടുക്കിയത്. കുന്ദമംഗലം പൊലീസ് പതിമംഗലത്ത് വെച്ച് നടത്തിയ വാഹന പരിശോധനയില്‍ ലഹരി മരുന്ന് കണ്ടെത്തുകയായിരുന്നു. 141 ഗ്രാം എംഡിഎംഎ ആണ് കാറില്‍ കടത്താൻ ശ്രമിച്ചത്. അബിൻ പാറമല്‍, അരുണ്‍ മണക്കടവ്, പാലക്കാട് കോങ്ങാട് സ്വദേശി പ്രസീത, ഒളവണ്ണ സ്വദേശി അര്‍ജുന്‍ എന്നിവരില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
ലോറി ഡ്രൈവറായ അബിന്‍, ഒളവണ്ണ പ്രദേശങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ആളാണെന്ന് പൊലീസിന് നേരത്തെ വിവരം ഉണ്ട്. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് രണ്ട് ദിവസമായി ജില്ലയില്‍ പൊലീസും എക്സൈസും പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതികള്‍ പിടിയിലാവുന്നത്. പ്രതികള്‍ ബംഗളൂരുവിലേക്ക് എംഡിഎംഎ വാങ്ങാന്‍ പോയ കാര്‍ കര്‍ണ്ണാടകയില്‍ അപകടത്തില്‍പ്പെട്ടു. പിന്നീട് കോഴിക്കോട് നിന്ന് സുഹൃത്തിന്‍റെ വാഹനം എത്തിച്ച് ബംഗളൂരുവിൽ പോയി എംഡിഎംഎ വാങ്ങി തിരിച്ചു വരികയായിരുന്നു.
ഇതിനിടെ അപകടത്തില്‍പ്പെട്ട കാറും ഇവര്‍ കെട്ടിവലിച്ച് കോഴിക്കോട്ടേക്ക് കൊണ്ടു വന്നു. വരുന്ന വഴിക്ക് പതിമംഗലത്ത് പൊലീസ് പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വിലവരും. ഇതിന്‍റെ ഉറവിടം, വിതരണം ചെയ്യുന്ന കണ്ണികള്‍ എന്നീ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. കഴിഞ്ഞ ദിവസം പതിനാല് ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഫറോക്ക് ഭാഗത്ത് നിന്ന് ഒരാളെ പൊലീസ് പിടികൂടിയിരുന്നു.
ഗുജറാത്തിലെ ബിൽ ഇതാ...; രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ചാർജ് കേരളത്തിലാണോ? കെഎസ്ഇബി വിശദീകരണം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം