ആക്രി കച്ചവടം നടത്തുന്നവരാണ് പ്രതികളായ മൂന്നുപേരുമെന്ന് പൊലീസ് വ്യക്തമാക്കി.
ആലത്തൂർ: ദേശീയപാതയോരത്ത് അപകടത്തിൽപ്പെട്ട് നിർത്തിയിട്ട ബൈക്ക് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. മോഷ്ടിച്ച ബൈക്ക് വിറ്റ ശേഷം രക്ഷപ്പെട്ടെന്ന് കരുതിയ മൂന്ന് പേരാണ് ആലത്തൂർ പൊലീസിന്റെ പിടിയിലായത്. വടക്കഞ്ചേരി കാരയംകാട് സ്വദേശി ഉമാശങ്കർ (38), എരുമയൂർ സ്വദേശികളായ സന്തോഷ് (32), സതീഷ് (29) എന്നിവരാണ് ആലത്തൂർ പൊലീസിന്റെ പിടിയിലായത്. ആക്രി കച്ചവടം നടത്തുന്നവരാണ് പ്രതികളായ മൂന്നുപേരുമെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച ആലത്തൂരിന് സമീപം ദേശീയപാത വാനൂരിൽ അപകടത്തിൽപ്പെട്ട ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കാണ് ശനിയാഴ്ച പകൽ 10 മണിക്ക് ശേഷം നഷ്ടപ്പെട്ടതായി ആലത്തൂർ പൊലീസിൽ പരാതി ലഭിച്ചത്. അപകടത്തിൽപ്പെട്ട ബൈക്കുടമ അഫ്സൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കേസ് സംബന്ധമായ ആവശ്യത്തിന് വാഹനം നിർത്തിയിട്ട ഭാഗത്തെത്തിയത്. പക്ഷേ സ്ഥലത്ത് ബൈക്ക് കാണാനില്ലാത്തതുകൊണ്ട് അഫ്സൽ നേരെ പൊലീസിനെ അറിയിക്കുകയായിരുന്നു. അഫ്സലിന്‍റെ പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് വൈകാതെ തന്നെ പ്രതികളെ പൊക്കുകയായിരുന്നു. അറസ്റ്റിലായ മൂന്ന് പേരെയും ആലത്തൂർ മജിസ്ട്രറ്റിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കുളത്തൂപ്പുഴയിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ അറബി അധ്യാപകൻ അറസ്റ്റിലായി എന്നതാണ്. കാട്ടാക്കട പൂവച്ചൽ സ്വദേശിയും ഭിന്നശേഷിക്കാരനുമായ ബാത്തിഷായാണ് പിടിയിലായത്. മൂന്നിലും നാലിലും പഠിക്കുന്ന പെൺകുട്ടികളെ ക്ലാസിൽ വച്ച് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകള്‍ കാണിച്ച് ലൈഗികാതിക്രമം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. ട്രൈബൽ എൽ പി സ്കൂൾ അധ്യാപകനും പൂവച്ചല്‍ കുഴിയംകോണം സ്വദേശി ബാത്തിഷായെ പിടികൂടിയത് മടത്തറയിൽ നിന്നാണ്. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. സ്കൂളിൽ ബാത്തിഷാ ജോലിയ്ക്ക് കയറിയ മൂന്നു മാസം മുൻപ് മുതൽ തുടങ്ങിയതാണ് ലൈംഗികാതിക്രമം. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത കുളത്തുപ്പുഴ പൊലീസ് രണ്ടു കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.