എസ്പിക്ക് ഒരു നിയമവും എഡിജിപിക്ക് മറ്റൊരു നിയമവുമാണോ എന്നും വി.മുരളീധരൻ ചോദിച്ചു
തിരുവനന്തപുരം: ഭരണപക്ഷ എംഎൽഎ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും എഡിജിപിക്കെതിരെ നടപടി ഉണ്ടാകുന്നില്ലെങ്കിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രി കേസ് എടുക്കട്ടെയെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. അജിത് കുമാറിനെതിരെ തെളിവില്ലെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകമാക്കി എന്നുപറഞ്ഞ പി.വി.അൻവറിനെതിരെ പിണറായി നിയമ നടപടി സ്വീകരിക്കണം.
ആരോപണങ്ങൾ തെറ്റെങ്കിൽ, മാധ്യമങ്ങളല്ല അൻവറാണ് കേരളത്തെ അപമാനിക്കുന്നത്. അതല്ലെങ്കിൽ മുഖ്യമന്ത്രിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്താവുന്ന തെളിവുകൾ അജിത്കുമാറിന്‍റെ കൈവശമുണ്ടെന്ന് സംശയിക്കേണ്ടിവരും. എസ്പിക്ക് ഒരു നിയമവും എഡിജിപിക്ക് മറ്റൊരു നിയമവുമാണോ എന്നും വി.മുരളീധരൻ ചോദിച്ചു
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കള്ളക്കണക്കുകൾ ചോദ്യം ചെയ്യുമ്പോൾ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല. കണക്കുകൾ കേന്ദ്രമാനദണ്ഡപ്രകാരം എന്ന് പറയുമ്പോൾ ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ എന്നത് ഏത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലെന്നും മുൻകേന്ദ്രമന്ത്രി ചോദിച്ചു. വെള്ളക്കെട്ട് നീക്കാൻ മൂന്നു കോടിയെന്ന് എഴുതി വയ്ക്കുന്നത് എന്ത് കണക്കെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കടുത്ത ഭാഷയിൽ പ്രതികരിച്ച് നിലമ്പൂരിലെ ഇടത് എംഎൽഎ പിവി അൻവർ മറുപടി നൽകിയിരുന്നു. മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശശിയുടെ പ്രവർത്തനം മാതൃകാപരമല്ല, സ്വർണം പൊട്ടിക്കലിൽ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്, മനോവീര്യം തകർന്നത് പൊലീസിലെ കള്ളന്മാരുടേതാണ്, തൻ്റെ വീട്ടിലെ കാര്യത്തിനല്ല മുഖ്യമന്ത്രിയെ കണ്ടത്, ഇഎംഎസും മുൻപ് കോൺഗ്രസായിരുന്നു തുടങ്ങി മുഖ്യമന്ത്രിയുടെ വിമർശനത്തിന് അക്കമിട്ട് അൻവർ വാർത്താ സമ്മേളനത്തിൽ മറുപടി പറഞ്ഞത്.
ഫോൺ ചോർത്തൽ പുറത്തുവിട്ടത് ചെറ്റത്തരമെന്ന് പറഞ്ഞുകൊണ്ടാണെന്ന് അൻവർ പറഞ്ഞു. എന്നാലത് ജനനന്മ ലക്ഷ്യമിട്ട് ചെയ്തതാണ്. പൊലീസിലെ മനോവീര്യം തകരുന്നവർ 4-5 ശതമാനം വരുന്ന ക്രിമിനലുകൾക്കാണ്. മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ മാറുമ്പോൾ നിലപാട് മാറുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അൻവർ പറഞ്ഞു.