സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസിൽ നിന്നും നോട്ടീസ് ലഭിച്ചപ്പോഴാണ് പലരും തട്ടിപ്പിന്റെ ആഴമറിയുന്നത്. 20 ലക്ഷവും 30 ലക്ഷവും പലിശ സഹിതം അടയ്ക്കണമെന്നാണ് കിട്ടിയ നോട്ടീസിൽ ഉള്ളത്.
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ അർബൻ സഹകരണ സംഘത്തിന്റെ പേരിൽ വൻ വായ്പ തട്ടിപ്പെന്ന് പരാതി. എടുക്കാത്ത വായ്പകൾ തിരിച്ചടയ്ക്കണമെന്ന് കാണിച്ച് നിരവധി പേർക്ക് നോട്ടീസ് ലഭിച്ചു. സഹകരണ സംഘത്തിന്റെ മുൻ ഭരണ സമിതിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് ആരോപണം.
ലോണെടുത്തെന്ന് അറിയാത്തവർക്ക് പോലും പണം തിരിച്ചടയ്ക്കണമെന്ന നോട്ടീസ് കിട്ടിയിട്ടുണ്ട്. വായ്പയ്ക്ക് ജാമ്യം നിൽക്കാൻ ഒപ്പിട്ടു നൽകിയവർക്കും പണികിട്ടിയിട്ടുണ്ട്. സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസിൽ നിന്നും നോട്ടീസ് ലഭിച്ചപ്പോഴാണ് പലരും തട്ടിപ്പിന്റെ ആഴമറിയുന്നത്. 20 ലക്ഷവും 30 ലക്ഷവും പലിശ സഹിതം അടയ്ക്കണമെന്നാണ് കിട്ടിയ നോട്ടീസിൽ ഉള്ളത്.
മറ്റു പലരുടെയും സ്ഥലം ഈടായി കാണിച്ചാണ് പലരുടെയും പേരിൽ ലോണുകൾ എടുത്തിട്ടുള്ളത്. പണം തിരിച്ചടയ്ക്കാൻ വഴിയില്ലെന്ന് അറിയിച്ച് പലരും മടങ്ങി. സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസിൽ രേഖാ മൂലം പരാതി നൽകി. നേരത്തെ നിക്ഷേപകർക്ക് പണം തിരിച്ചു നൽകാതെ മുൻ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് വൻ അഴിമതി നടത്തിയെന്നും ആരോപണമുയർന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം