Latest Videos

പ്രതീക്ഷിച്ച മഴ ലഭിക്കാത്ത ജൂൺ; മാഡൻ ജൂലിയൻ ഓസിലേഷൻ പ്രതിഭാസം അനുകൂലമാകാത്തതും ഒരു കാരണം, 25 ശതമാനം മഴക്കുറവ്

By Web TeamFirst Published Jun 30, 2024, 6:07 PM IST
Highlights

കഴിഞ്ഞ വർഷം 60 ശതമാനം മഴക്കുറവ് ആയിരുന്നു. 1976 നും 1962 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായിയിരുന്നു 2023ലേത്. 30 ദിവസത്തിൽ ആറ് ദിവസം മാത്രമാണ് ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്.

തിരുവനന്തപുരം: ഇത്തവണ ജൂണിൽ സംസ്ഥാനത്ത് 25 ശതമാനം മഴക്കുറവ് എന്ന് കാലാവസ്ഥ വിഭാഗം. ജൂണിൽ ശരാശരി 648.2 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത്  489.2 എംഎം മഴ മാത്രമാണ്. എങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മെച്ചപ്പെട്ട മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ഇത്തവണ ജൂണിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചിരുനെങ്കിലും പ്രതീക്ഷിച്ച പോലെ മഴ ലഭിച്ചില്ല.

കഴിഞ്ഞ വർഷം 60 ശതമാനം മഴക്കുറവ് ആയിരുന്നു. 1976 നും 1962 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായിയിരുന്നു 2023ലേത്. 30 ദിവസത്തിൽ ആറ് ദിവസം മാത്രമാണ് ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്. എല്ലാ ജില്ലകളിലും ഇത്തവണയും സാധാരണയെക്കാൾ കുറവ് മഴയാണ്  ലഭിച്ചത്. ജൂണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ( 757.5 എംഎം) ജില്ലയിലാണെങ്കിലും  സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ (879.1mm)14 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. 

തൊട്ട് പിറകിൽ കാസർകോട് ( 748.3 എംഎം, 24 ശതമാനം കുറവ്) ജില്ലാണ്. ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ( 289.3 എംഎം), കൊല്ലം ( 336.3 എംഎം) ജില്ലകളിലാണ്.  ഇത്തവണ രണ്ട് ദിവസം നേരത്തെ വന്ന (മെയ്‌ 30) കാലവർഷം ( കഴിഞ്ഞ വർഷം എട്ട് ദിവസം വൈകി ) കേരളത്തിൽ തുടക്കത്തിൽ പൊതുവെ ദുർബലമായിരുന്നു. 

ജൂൺ ആദ്യ പകുതിയിൽ കാലവർഷക്കാറ്റ് പൊതുവെ ദുർബലമായതാണ് മഴ കുറയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ഉയർന്ന ലെവലിലെ കിഴക്കൻ കാറ്റ് തുടർന്നതിനാൽ  ഇടി മിന്നലോടു കൂടിയ മഴയായിരുന്നു  ജൂൺ പകുതിയിൽ കൂടുതലും കേരളത്തിൽ ലഭിച്ചത്. ജൂൺ 20ന് ശേഷം കേരള തീരത്ത് ന്യുനമർദ്ദപാത്തി രൂപപ്പെടുകയും കാലവർഷക്കാറ്റ് ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെയും കാലവർഷത്തിന് പതിയെ ജീവൻവച്ചു. കേരളത്തിനു അനുകൂലമായി ഈ കാലയളവിൽ കൂടുതൽ ചക്രവാത ചുഴികളോ / ന്യുന മർദ്ദമോ രൂപപ്പെടാത്തതും അതോടൊപ്പം ആഗോള മഴ പാത്തി മാഡൻ ജൂലിയൻ ഓസിലേഷൻ പ്രതിഭാസവും  അനുകൂലമാകാതിരുന്നതും ജൂണിൽ മഴ കുറയാനുള്ള പല കാരണങ്ങളിൽ ചിലതാണെന്നും കാലാവസ്ഥ വിഭാഗം നിരീക്ഷിച്ചു. 

'എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല'; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

കേരള ഭാഗ്യക്കുറിക്കൊപ്പം വിറ്റത് 'ബോച്ചെ ടീ' കൂപ്പൺ; ഏജന്‍സി സസ്പെൻഡ് ചെയ്ത് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!