സമരം ചെയ്യുന്ന ഡോക്ടർമാര്‍ തിരികെ ജോലിയിൽ പ്രവേശിക്കണം; അഭ്യർത്ഥിച്ച് ദില്ലി എയിംസ് ഡയറക്ടർ

By Web TeamFirst Published Aug 21, 2024, 6:51 PM IST
Highlights

ഇരക്ക് നീതിയെന്ന മുദ്രാവാക്യത്തോടൊപ്പം ആരോഗ്യ പ്രവർത്തകർക്കെതിരെ നടക്കുന്ന അക്രമങ്ങൾ തടയാൻ അടിയന്തര നിയമനിർമാണവുമെന്ന ആവശ്യവും ദില്ലിയിൽ ഡോക്ടർമാർ ഉയർത്തിയിരുന്നു. 

ദില്ലി: ദില്ലിയിൽ സമരം നടത്തുന്ന ഡോക്ടർമാർക്ക് ഡ്യൂട്ടിയിൽ തിരികെ കയറാൻ അടിയന്തര നിർദേശം. ദില്ലി എയിംസ് അധികൃതരാണ് ഡോക്ടർമാരോട് എത്രയും വേഗം ഡ്യൂട്ടിയിൽ  തിരികെ കയറണമെന്നും അല്ലാത്ത പക്ഷം കർശന നടപടിയെടുക്കുമെന്നും താക്കീത് നൽകിയത്. ചർച്ചക്ക് ശേഷം തീരുമാനമെന്ന് ഡോക്ടർമാർ പ്രതികരിച്ചു. അതേസമയം രാജ്യ തലസ്ഥാനത്തെ മറ്റ് ആശുപത്രികളിൽ റസിഡന്റ് ഡോക്ടഡർ സമരം തുടരുകയാണ്.

കൊൽക്കത്ത കൊലപാതകത്തെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്തും ശക്തമായ സമരമാണ് റസിഡന്റ് ഡോക്ടർമാർ തുടരുന്നത്. ഇരക്ക് നീതിയെന്ന മുദ്രാവാക്യത്തോടൊപ്പം ആരോഗ്യ പ്രവർത്തകർക്കെതിരെ നടക്കുന്ന അക്രമങ്ങൾ തടയാൻ അടിയന്തര നിയമനിർമാണവുമെന്ന ആവശ്യവും ദില്ലിയിൽ ഡോക്ടർമാർ ഉയർത്തിയിരുന്നു. സമരത്തിന്റെ മൂന്നാം ദിനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മുന്നിൽ ഡോക്ടർമാർ പ്രതിഷേധം ആരംഭിച്ചതോടെ കേന്ദ്ര സർക്കാരും സമ്മർദത്തിലായി.

Latest Videos

ഉന്നയിച്ച വിഷയങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് കിട്ടാതെ ഒരടി പിന്നോട്ടില്ലെന്ന് സമരക്കാർ കടുപ്പിച്ചു. സുപ്രീം കോടതി ഇടപെട്ടിട്ടും നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കട്ടെയെന്നായി സമരക്കാര്‍. ഇതോടെയാണ് ദില്ലി എയിംസിലെ സമരം ചെയ്യുന്ന ഡോക്ടർമാർക്ക് കർശന താക്കീതുമായി അധികൃതർ രംഗത്തെത്തിയത്. നേരത്തെ ജോലിയിൽ തിരിച്ചു കയറണമെന്ന് അഭ്യർത്ഥിച്ച് ദില്ലി എയിംസ് ഡയറക്ടറുടെ കത്ത് പുറത്ത് വന്നിരുന്നു. 

എന്നാൽ കത്തല്ല കർശന താക്കീതാണ് ഡയറക്ടർ നൽകിയതെന്നാണ് ദില്ലി എയിംസിലെ ഡോക്ടർമാർ പറഞ്ഞു. റസിഡന്റ് ഡോക്ടർമാരിൽ പലരും എയിംസിലെ വിദ്യാർത്ഥികൾ കൂടിയായതിനാൽ പുറത്താക്കൽ ഭീഷണിയടക്കം അധികൃതർ ഉയർത്തുന്നുണ്ടെന്ന് ഡോക്ടർമാർ ആരോപിച്ചു. ദില്ലി എയിംസിലെ ഡോക്ടർമാർ സമരം അവസാനിപ്പിച്ചാൽ രാജ്യതലസ്ഥാനത്തെ മറ്റ് ആശുപത്രികളിലെ സമരവും കെട്ടുപോകുമെന്നാണ് കേന്ദ്രത്തിന്റെ കണക്ക് കൂട്ടൽ. 

click me!